കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ ഡിപ്പോയില്‍ ഉണ്ടായത് വന്‍ ചോര്‍ച്ച. കോര്‍പറേഷന്‍ നിര്‍മിച്ച ഓടയിലൂടെ ഡീസല്‍ ഒഴുകി തോട്ടിലും കടലിലും എത്തിയിരുന്നു. സംഭരണകേന്ദ്രത്തിലെ ഇന്ധനച്ചോര്‍ച്ച പരിഹരിക്കപ്പെട്ടതായി കമ്പനി അറിയിച്ചു.
നിരവധി ആളുകള്‍ കുപ്പികളിലൊക്കെയായി ഡീസല്‍ മുക്കിയെടുത്തെങ്കിലും വലിയ അളവില്‍ ഡീസല്‍ എത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി. ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരിയും എച്ച് പി സി എല്‍ മാനേജര്‍ അടക്കമുള്ളവരും സ്ഥലത്തെത്തി. സംഭവം വാര്‍ത്തയായതോടെ അടിയന്തര നടപടിക്ക് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ കെ ശശീന്ദ്രന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഓവര്‍ഫ്ലോ നിരീക്ഷണ സംവിധാനം പരാജയപ്പെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് എച്ച്പിസിഎല്‍ റീജ്യണല്‍ മാനേജര്‍ എം.ജെ. മുനീര്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്തനിവാരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവരുടെ സംയുക്തപരിശോധന ഇന്ന് നടക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി പറഞ്ഞു.