ശബരിമല പതിനെട്ടാം പടിയിൽ നിന്നുള്ള പോലീസുകാരുടെ വിവാദ ഫോട്ടോഷൂട്ടിൽ കടുത്ത നടപടികൾ വേണ്ടെന്ന് എഡിജിപി റിപ്പോർട്ട്. ഫോട്ടോഷൂട്ടിൽ ഉൾപ്പെട്ട പോലീസുകാർക്ക് ശിക്ഷാനടപടിയുടെ ഭാഗമായി കെപിഎ നാല് നാല് ബറ്റാലിയനിൽ നാലുദിവസത്തെ പ്രത്യേക പരിശീലനം നൽകും കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കുക തുടങ്ങിയവയാണ് നടപടി.
ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എഡിജിപിഎസ് ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് നിർദ്ദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിജിപി ഇന്ന് ഹൈക്കോടതിക്ക് കൈമാറും. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഏറെ ചർച്ചകൾക്ക് കാരണമായ ഫോട്ടോഷൂട്ട് നടന്നത്. പടി ഡ്യൂട്ടി ഒഴിഞ്ഞ എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. ശബരിമലയിലെ ജോലിയിൽനിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാൻ സാധിക്കാത്ത വിധത്തിലുള്ള തീവ്ര പരിശീലനം ആണ് നൽകുക.തുടർനടപടികളെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ആചാരലംഘനം ആണെന്നും ഇത്തരത്തിൽ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് പോലീസുകാർ നൽകിയ വിശദീകരണം. എന്നാൽ അവിടെ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഇത്തരം കാര്യങ്ങൾ അറിയണമെന്നാണ് ഉന്നതവൃത്തം പ്രതികരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയിൽ നിന്നുകൊണ്ട് നടത്തിയ ഫോട്ടോഷൂട്ട് ആണ് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.സംഭവത്തിന് പിന്നാലെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും , ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും, തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമർശം നടത്തി. അതേസമയം പോലീസുകാർക്കെതി സ്വീകരിച്ച നടപടിയിൽ പോലീസ് അസോസിയേഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.