കർണാടക ഷിരൂർ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ഷിരൂരിൽ 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറിക്കൊപ്പം മൃതദേഹവും ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തുന്നത്. കരയിൽ നിന്നും ഏകദേശം 62 കിലോമീറ്റർ അകലെ സിപി 2 പോയിന്റിൽ നിന്നാണ് ലോറി കണ്ടെത്തിയത്.
ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ – കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.
അതേസമയം, മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളാണ് അർജുന്റെ കുടുംബം ഉന്നയിച്ചത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അർജുന്റെ കുടുംബം വ്യക്തമാക്കി. ഈശ്വര മൽപെയും മനാഫും തമ്മിൽ നാടകം കളിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
അതിനിടെ അർജുൻ്റെ കുടുംബം നടത്തിയ വിമർശനങ്ങളോട് പ്രതികരണവുമായി മൽപെ രംഗത്തുവന്നു. ഷിരൂരുമായി ഇനി ഒരു വിവാദത്തിനും നിൽക്കുന്നില്ലെന്നും താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വർ മൽപെ പറഞ്ഞു.