മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ലന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബാംഗങ്ങൾ സിബിഐയ്ക്ക് മൊഴി നൽകി. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് അന്വേഷണം ഇത്രയും കാലം മുന്നോട്ട് പോയത്. എന്നാൽ, അതൊരു കൊലപാതകമാണെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് സുശാന്തിന്റെ കുടുംബാഗങ്ങൾ സിബിഐയ്ക്ക് മൊഴി നൽകിയതായാണ് വിവരം.
ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ തെളിവുകളെല്ലാം കൊലപാതകം ചെയ്തവർ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെകെ സിംഗ് സിബിഐയോട് പറഞ്ഞു.
ആദ്യം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിച്ചിരുന്നത് മുംബൈ പൊലീസായിരുന്നു. എന്നാൽ മുംബൈ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ബിഹാർ പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്നാണ് അന്വേഷണം റിയ ചക്രവർത്തിക്കെതിരേ തിരിയുന്നത്.
തുടർന്ന് കേസ് മുംബൈ പൊലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രിംകോടതിയെ സമീപിച്ചു. അതിനിടയിലാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.