ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

0
53

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ചോദ്യത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊതുവേദികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എ ജി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ ചോദ്യം.

എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നും പിന്നാലെ ഹൈക്കോടതി ചോദിച്ചു. വളരെ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്ന് ആരാഞ്ഞ കോടതി, ഈ നിഷ്‌ക്രിയത്വം നീതീകരിക്കാനാവുന്നതാണോയെന്നും ചോദിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എ ജി അറിയിച്ചു.

എന്നാല്‍, സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. 2021 ഫെബ്രുവരിയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.പ്രത്യേക ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ മുദ്രവെച്ച കവറിൽ സര്‍ക്കാര്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറി.

ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാരും സി എസ് സുധയും ഉള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. നാലര വര്‍ഷത്തോളം സര്‍ക്കാരിന്റെ കൈവശമായിരുന്നു ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അതിനുശേഷം വലിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here