അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് നേരിയ മുൻതൂക്കം പ്രവചിച്ച് സർവ്വെ. ഞായറാഴ്ച പുറത്തിറക്കിയ എബിസി/ഇപ്‌സോസ് സർവ്വെയിലാണ് കമല ഹാരിസിനും ഡെമോക്രാറ്റുകള്‍ക്കും ആശ്വാസം നൽകുന്ന ഫലം പുറത്തുവന്നത്. മുതിർന്നവർക്കും രജിസ്റ്റർ ചെയ്ത വോട്ടർമാർക്കുമിടയിൽ കമല ഹാരീസിന് 46 ശതമാനം മുതൽ 50 ശതമാനം വരെ പിന്തുണ ഉണ്ടെന്നാണ് സർവ്വെ പറയുന്നത്. ഈ വിഭാഗത്തിനിടയിൽ കമലയ്ക്ക് ലഭിക്കുന്ന പിന്തുണ 52 ശതമാനം വരെ ഉയരുമ്പോൾ ട്രംപിന് വെറും 46 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
ഡെമോക്രാറ്റിക് ദേശീയ കൺവെൻഷന് മുൻപ് പുറത്തുവന്ന പോൾ ഫലങ്ങൾക്ക് സമാനമാണ് ഇത്. അന്ന് കമല ഹാരിസിന് 52 ശതമാനവും ട്രംപിന് 46 ശതമാനം പേരുടേയും പിന്തുണയാണ് പ്രവചിക്കപ്പെട്ടിരുന്നത്. പല കണക്കുകളും സമാനമാണെങ്കിലും കമല ഹാരിസിന് സ്ത്രീകൾക്കിടയിലുള്ള പിന്തുണ വർധിച്ചുവെന്നാണ് സർവ്വെ ചൂണ്ടിക്കാട്ടുന്നത്. കൺവെൻഷന് മുൻപ് ഉണ്ടായിരുന്ന ആറ് പോയിന്റിൽ നിന്ന് 13 പോയിന്റായി ഉയർത്താൻ കമലയ്ക്ക് കഴിഞ്ഞു. കാമ്പെയ്നിങ്ങിലും മികച്ച റേറ്റിങ് ണ് കമല ഹാരീസിന് ലഭിച്ചത്. 56 ശതമാനം പേരും കമലയുടെ പ്രകടനും മികച്ചതാണെന്ന അഭിപ്രായമാണ് പങ്കിട്ടത്. അതേസമയം ട്രംപിനെ പിന്തുണച്ചത് 41 ശതമാനം പേരായിരുന്നു.
പ്രധാന സംസ്ഥാനങ്ങളിലെല്ലാം തന്നെ ബൈഡന്റെ പ്രകടനത്തെ മറികടക്കാനും ഹാരിസിന് സാധിച്ചു.അതേസമയം നിർണായകമായ ചില വിഷയങ്ങളിൽ കമല ഹാരീസിനെക്കാൾ സർവ്വേയിൽ നേട്ടം കൊയ്യാൻ ട്രംപിന് സാധിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ, പണപ്പെരുപ്പം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ട്രംപിനാണ് മുൻതൂക്കം ലഭിച്ചത്. ഓരോ വിഭാഗത്തിലും 8 പോയിൻ്റുകൾ വീതം ലീഡ് ചെയ്യാൻ ട്രംപിന് കഴിഞ്ഞു. യുഎസ്-മെക്‌സിക്കോ അതിർത്തി കൈകാര്യം ചെയ്യുന്നതിലും കമലയെക്കാൾ 9 പോയിന്റ് ലീഡ് ട്രംപിന് ഉണ്ട്. എന്നിരുന്നാലും അമേരിക്കൻ ജനാധിപത്യത്തെയും സുപ്രീം കോടതി നിയമനങ്ങളെയും സംരക്ഷിക്കുന്നതിൽ അമേരിക്കക്കാർ കൂടുതൽ വിശ്വസിക്കുന്നത് കമല ഹാരീസിനെയാണെന്നാണ് സർവ്വെ പറയുന്നത്.