വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നായികയാണ് സുപര്‍ണ. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. ഇത്തരം പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും ഒരു പരിഹാരം വേണമെന്നും മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കണമെന്നും താരം പറഞ്ഞു.
പീഡനക്കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്നും സുപർണ പറഞ്ഞു. സിനിമയില്‍ വനിതകള്‍ വലിയ പ്രയാസം നേരിടുന്നുണ്ട്. മലയാള സിനിമയില്‍ എനിക്കും ദുരനുഭവമുണ്ടായി. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല. സിനിമ ഉപേക്ഷിച്ചത് പ്രയാസമുള്ള അനുഭവങ്ങള്‍ കാരണമാണെന്നും സുപര്‍ണ പറഞ്ഞു.
സമ്മര്‍ദങ്ങള്‍ക്കു നിന്നുകൊടുക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് സിനിമ വിടേണ്ടി വന്നത്. കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ള പ്രവണതകള്‍ നേരത്തേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്തുപറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരാജയമായത് കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്നും സുപര്‍ണ വ്യക്തമാക്കി.