ഇന്ന് അംബേദ്‌കർ ജയന്തി

0
80

ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് ഏറെ ആദരവോടെ ഇന്ത്യക്കാർ അഭിസംബോധന ചെയ്യുന്ന ഡോ.ബിആർ അംബേദ്‌കറിന്റെ ജന്മദിനമാണ് ഏപ്രിൽ 14. രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ അതിൽ അംബേദ്‌കറുടെ സ്ഥാനം മറ്റാർക്കും താഴെയല്ല. ജാതീയമായ ഉച്ചനീചത്വങ്ങളുടെയും, വേർ തിരിവുകളുടെയും അന്തരീക്ഷത്തിൽ നിന്ന് നിശ്ചയദാർഢ്യം കൈമുതലാക്കി തന്റെ ലക്ഷ്യം കൈവരിച്ച മഹത്തായ വ്യക്തത്വമാണ് അംബേദ്‌കറുടേത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രാധാന്യവും തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തി തന്ന മറ്റൊരു വ്യക്തി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്‌തവം.

ബിആർ അംബേദ്‌കർ

1891 ഏപ്രില്‍ 14നായിരുന്നു അംബേദ്‌കർ ജനിച്ചത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അമ്പദാവെ പട്ടണത്തിൽ നിന്നുള്ള മറാത്തി പശ്ചാത്തലമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുകയും, സാമൂഹിക-സാമ്പത്തിക വിവേചനത്തിന് വിധേയരാകുകയും ചെയ്‌ത്‌ കൊണ്ടിരുന്ന ദളിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിയിലാണ് അംബേദ്‌കർ പിറന്നത്.

പഠന കാലത്ത് പോലും നിരവധി ജാതീയമായ വേർതിരിവുകൾ നേരിടേണ്ടി വന്ന തീക്ഷ്‌ണമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പിൽക്കാലത്ത് അദ്ദേഹം ലോകമറിയുന്ന ഒരു സാമൂഹിക പരിഷ്‌കർത്താവും, നിയമജ്ഞനുമായി തീർന്നതെന്നത് ചരിത്രം. ഒരു സാധാ മറാത്തി കുടുംബത്തിൽ ജനിച്ച് ഇന്ത്യൻ ഭരണഘടനയുടെ അമരത്തേക്ക് വരെ എത്തിയ അംബേദ്‌കറുടെ ജീവിതം തന്നെ വലിയ പ്രചോദനമാണ്.

ഭരണഘടനാ നിർമാണ സഭ

സ്വാതന്ത്രാനന്തര ഇന്ത്യ ഒരു തരത്തിൽ ശിഥിലമായിരുന്നു. ഹിന്ദു-മുസ്ലിം സംഘർഷങ്ങളും, കൊടിയ ദാരിദ്രവുമെല്ലാം രാജ്യത്തെ സാരമായി ബാധിച്ചു കൊണ്ടിരിക്കുന്ന സമയം. എങ്കിലും സ്വതന്ത്രലബ്‌ധിക്ക് ഏതാണ്ട് എട്ട് മാസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ഒരു ഭരണഘടനാ നിർമ്മാണ സഭയ്ക്ക് രൂപം നൽകിയിരുന്നു. കൃത്യമായി പറഞ്ഞാൽ 1946 ഡിസംബർ 9ന്. തുടക്കത്തിൽ ഈ അസംബ്ലിയുടെ ആകെ ശേഷി 389 ആയിരുന്നെങ്കിൽ, വിഭജനത്തിനു ശേഷം 299 പേരായി ചുരുങ്ങി.

ഇന്ത്യയ്ക്ക് സ്വന്തമായി ഭരണഘടന രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു ഡോ. ബിആര്‍ അംബേദ്‌കര്‍. അധഃകൃത വിഭാഗമെന്ന ലോകം വിളിച്ചിരുന്ന സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അവരുടെ ജീവിത നിലവാരം ഉര്‍ത്താനും അക്ഷീണം പ്രയത്‌നിച്ച ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായ അംബേദ്‌കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി കൂടിയായിരുന്നു അദ്ദേഹം.

അറിവ് കൊണ്ട് അല്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് മുന്നേറാൻ ഒരു ജനതയെ മുഴുവൻ പ്രചോദിപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. ക്ലാസ് മുറികളിൽ ആരംഭിക്കുന്ന ജാതീയമായ വിവേചനങ്ങൾ ഭക്ഷണ പത്രങ്ങളിലും, വസ്ത്രത്തിലും, കുടിവെള്ളത്തിലും വരെ നിലനിന്നിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു മാറ്റത്തിന്റെ കാഹളമായിരുന്നു അംബേദ്‌കർ മുഴക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here