ഭുവനേശ്വർ: ഒഡിഷയില്‍ മനുഷ്യനില്‍ പക്ഷിപ്പനി ബാധിച്ചതായ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതർ അതീവ ജാഗ്രതയില്‍.
ഒഡിഷയിലെ പുരി ജില്ലയിലാണ് സംശയകരമായ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലുള്ളത്. സ്ഥിതി നേരിടാൻ ആരോഗ്യ വകുപ്പ് പൂർണസജ്ജമാണെന്ന് ഒഡിഷയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മുകേഷ് മഹാലിംഗ് പറഞ്ഞു.
മംഗല്‍പൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഒരാളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ നീലകാന്ത മിശ്ര പറഞ്ഞു. ഇയാളുടെ ശരീര സ്രവം ശേഖരിച്ച് ഭുവനേശ്വറിലെ റീജ്യണല്‍ മെഡിക്കല്‍ റിസർച്ച് സെന്ററിലേക്കും പൂനെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കും അയച്ചു.
ഇവിടങ്ങളില്‍ നിന്നുള്ള റിപ്പോർട്ട് ലഭിക്കാൻ ഏഴ് ദിവസത്തോളം വേണ്ടിവരുമെന്നും അതിന് ശേഷം മാത്രമേ രോഗബാധയുടെ കാര്യത്തില്‍ സ്ഥിരീകരണം നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.