ലഖ്‌നൗ : ചെന്നായ ഭീതിയില്‍ വിറങ്ങലിച്ച് ഒരു ഗ്രാമം.ഉത്തർപ്രദേശിലെ മഹാസി സബ് സോണിന്റെ കീഴിലുള്ള ബഹ്‌റൈച്ച് ജില്ലയിലാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകള്‍ ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നത്.
ചെന്നായ ക്കൂട്ടത്തിന്റെ ആക്രമണമാണ് കാരണം.
പ്രദേശത്ത് കറങ്ങിനടക്കുന്ന ചെന്നായക്കൂട്ടം രാത്രിയില്‍ ടൗണില്‍ കയറി വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ പിടികൂടി കാട്ടിലേക്ക് ഓടിപ്പോകുന്നു എന്നതാണ് പരാതി.
ഇതുവരെ 8 കുട്ടികള്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി. ഒരു സ്ത്രീയും മരിച്ചു. ഇതോടെ 45 ദിവസത്തിനിടെ 9 പേരാണ് മരിച്ചത്.26 പേര്‍ക്ക് ചെന്നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ബഹ്‌റൈച്ചിലാണ് സംഭവം നടന്നത്. ഇതില്‍ ആറ് കുട്ടികളുടെ മരണം ചെന്നായ ആക്രമണത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ 40 ദിവസത്തിനിടെ ഏകദേശം 30 ആക്രമണങ്ങള്‍ ഉണ്ടായതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിംഗ് പറഞ്ഞു. ചെന്നായ്‌ക്കള്‍ വീടുകളില്‍ ഉറങ്ങുന്ന കുട്ടികളെ ആക്രമിക്കുകയും അവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വനംവകുപ്പും പോലീസും പ്രദേശവാസികളും ചേർന്ന് രാത്രികാല പട്രോളിങ്ങിനെ തുടർന്ന് ചെന്നായ്‌ക്കള്‍ ആക്രമണരീതിയില്‍ മാറ്റം വരുത്തിയതായി സിംഗ് പറഞ്ഞു .
കൊല്ലപ്പെട്ട സ്ത്രീയുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ട് അനുസരിച്ച് ജൂലൈ 17ന് ആയിരുന്നു ആദ്യ ആക്രമണംഉണ്ടായത് . ബഹ്‌റിച്ചിലെ മഹാസി ബ്ലോക്കിന് സമീപത്തെ 30 ഗ്രാമങ്ങളിലെ ജനങ്ങള്‍ കൂടി ഭീതിയുടെ നിഴലിലാണ്.
ചെന്നായകളെ പിടികൂടാന്‍ തെര്‍മല്‍ ഡ്രോണുകളുടെ സഹായത്തോടെ വനംവകുപ്പ് ഒന്‍പത് അംഗ സംഘത്തെ നിയോഗിച്ചുഇതുവരെ പിടികൂടിയ മൂന്ന് ചെന്നായകളെ വനംവകുപ്പ് ലഖ്‌നൗ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്.