അർജുൻ്റെ ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും

0
45

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ അർജുന് വേണ്ടിയുള്ള കാത്തിരിപ്പിൽ ഉത്തരമില്ലാതെ കുടുംബം. അർജുനെ കാണാതായ ആദ്യഘട്ടത്തിൽ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാൽ കർണാടക സ്ർക്കാരിൻ്റെ ഭാഗത്തു നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന ആക്ഷേപം അന്ന് മുതൽ കുടുംബം ഉന്നയിച്ചിരുന്നു. പിന്നീട് തിരച്ചിൽ തുടരാൻ കോടതിയെ വരെ സമീപിക്കേണ്ടിവന്നു. എന്നാൽ ഇപ്പോഴും അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ഇതോടെ അർജുൻ്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കാണാനുള്ള തീരുമാനത്തിലാണ്.

തിരച്ചിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണുന്നത്. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും കൂടെയുണ്ടാകും. ബെംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കാണുക. തെരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദ്ദേശം നേരത്തെ മുന്നോട്ടു വച്ചിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചിലവ് വരും എന്നായിരുന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഈ തുക അനുവദിച്ച് നടപടികൾ വേഗത്തിൽ ആക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടും.

നിലവിൽ മഴയ്ക്ക് ശമനം വന്നതിനാൽ പുഴയിലെ ഒഴുക്ക് അല്പം കുറഞ്ഞിട്ടുണ്ട്. ഈ അവസരത്തിൽ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം. നേരത്തെ കേരളത്തിൻ്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട തെരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് ലോറിയുടെ ചില ഭാഗങ്ങൾ കണ്ടെത്താനും സാധിച്ചു. അതിനാൽ തന്നെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here