മകനെ പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തനാക്കിയ സ്കൂളിന് നന്ദി സുചകമായി ഒരു രൂപ പോലും കൂലിയായി വാങ്ങാതെ സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ചെയ്തു നൽകി കൽപ്പണിക്കാരനായ പിതാവ്. തമിഴ് നാട്ടിലെ മധുരൈ ജില്ലയിലുള്ള എളുമലൈ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എ.ഭീമൻ എന്ന വിദ്യാർത്ഥിയുടെ പിതാവ് എ.അഴക് മുരുഗനാണ് സ്കൂൾകെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ഒരു രൂപ പോലും വാങ്ങാതെ തീർത്തും സൌജന്യമായി ചെയ്തു നൽകിയത്.
സ്കൂൾ ഭീമനെ നന്നായി പഠിപ്പിച്ചു. മികച്ച ഒരു കോളേജിൽ ഉന്നതപഠനത്തിന് സീറ്റ് ലഭിക്കുവാൻ പ്രാപ്തനാക്കി. ഈ സ്കൂളും ഇവിടുത്തെ അധ്യാപകരും ഇല്ലായിരുന്നെങ്കിൽ ഇതിനൊന്നും കഴിയില്ലായിരുന്നു എന്ന് അഴക് മുരുഗൻ നന്ദിയോടെ പറയുന്നു. സ്കൂളിൽ നിന്ന് ഈ വർഷം പഠിച്ച പുറത്തിറങ്ങിയ എ.ഭീമൻ ഇപ്പോൾ ഡിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.എ എക്കണോമിക്സിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്.
സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാൻ സ്കൂളിലെ അദ്ധ്യാപകർ അഴക് മുരുഗനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സമ്മതിക്കുകയും മൂന്ന് ദിവസം കൊണ്ട് പണികൾ പൂർത്തീകരിച്ച് നൽകുകയും ചെയ്തു. ജോലിചെയ്തതിൻ്റെ കൂലി അദ്ധ്യാപകർ നൽകിയപ്പോൾ അഴക് മുരുഗൻ കൂലി വേണ്ട എന്ന് പറയുകയാണുണ്ടായത്.
സ്കൂളിൻ്റെ വികസനത്തിനായി വളരെ കുറച്ച് സംഭാവനകൾ മാത്രമെ ലഭിക്കാറുള്ളു എന്നാണ് അദ്ധ്യാപകർ പറയുന്നത്. അഴക് മുരുഗനെപ്പോലെയുള്ള ആളുകളെ കണ്ടുകിട്ടാൻ തന്നെ വലിയ പാടാണെന്നും സാമ്പത്തികമായി പിന്നാക്കമുള്ള ചുറ്റുപാടായിട്ടും സ്കൂളിന് വേണ്ടി ഇത്രയും ചെയ്യാൻ അദ്ദേഹം തയ്യാറായത് വലിയകാര്യമാണെന്നും ഇത്തരം പ്രവർത്തികൾ കുട്ടികളുടെ ക്ഷേമത്തിനായി കഠിനാധ്വാനം ചെയ്യാൻ അദ്ധ്യാപകർക്ക് പ്രചോദനമാകുമെന്നും സ്കൂളിലെ എക്കണോമിക്സ് അദ്ധ്യാപകനായ ബി.മുരുകേശൻ പറയുന്നു.
ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യുട്ടിലേകേകുള്ള പ്രവേശനത്തിനായി അവധി ദിവസങ്ങളിൽ ഭീമന് സ്പോക്കൺ ഇംഗ്ളീഷ് അടക്കമുള്ള കാര്യങ്ങളിൽ പരിശീലനം നൽകുകയാണെന്നും അദ്ധ്യാപകൻ പറഞ്ഞു.ഈ സമയത്ത് സ്കൂളിലെ പൂന്തോട്ടത്തിൻ്റെ നിർമ്മാണവും ഭീമൻ ഏറ്റെടുത്തിരുന്നു. പൂന്തോട്ട നിർമ്മാണത്തിൻ്റെ വീഡിയോ ദൃശ്യമാധ്യമങ്ങളിൽ കണ്ട ഒരു സ്കകാര്യ സ്പോൺസർ ഭീമന്റെ തുടർ വിദ്യാഭ്യാസത്തിനായി 25,000 രൂപ നൽകുകയും ചെയ്തിരുന്നു.
താനും തൻ്റെ മകനും സ്കൂളിനോട് എന്നും നന്ദിയുള്ളവർ ആയിരിക്കുമെന്നും സ്കൂളിനും വിദ്യാർത്ഥികൾക്കും വേണ്ടി തന്നാൽ കഴിയുന്നത് ചെയ്തതാണെന്നും ഇനിയും കൂടുതൽ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അഴക് മുരുഗൻ പറഞ്ഞു.