കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാവിലെ കരിപ്പൂരിലെത്തും. ഇന്നു രാവിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മരളീധരന്‍ കരിപ്പൂരിൽ എത്തിയിരുന്നു. വിമാനദുരന്തം ഉണ്ടായ ഉടന്‍ കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ ദുരന്തവിവരം ദേശീയതലത്തില്‍ പങ്കുവെച്ചിരുന്നു.
ഇന്നലെ വൈകിട്ട് 7.40നുണ്ടായ വിമാനദുരന്തത്തിന്റെ അന്വേഷണം ആരംഭിച്ചതായാണ് വിവരം. വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് വളരെ സമര്‍ത്ഥനും മുന്‍ എയര്‍ഫോഴ്‌സ് പൈലറ്റായിരുന്നുവെന്നും എയര്‍ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പലതവണ വിമാനം ഇറക്കിയ പൈലറ്റായിരുന്നു ദീപക് സാഠേയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വിമാനം തീപിടിക്കാതിരിക്കാന്‍ കാരണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മൂന്ന് എയര്‍ഇന്ത്യാ വിമാനങ്ങള്‍ ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനും മറ്റ് സേവനങ്ങള്‍ക്കുമായി ഉടന്‍ കരിപ്പൂരെത്തുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.