തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ അത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും ഏറെയാണ്. മെയ് 23ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മെയ് 23 ന് ശേഷം ഇത് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിന് വടക്കുമായി എത്തി ശക്തിപ്പെടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ന്യൂനമർദ്ദം കേരളത്തിൻ്റെ കാലാവസ്ഥയേയും കടൽത്തീരത്തേയും സാരമായി ബാധിക്കും.
ചുഴലിക്കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിൽ മുൻകൂട്ടി പ്രവചിച്ച സമയത്തിന് മുൻപ് തന്നെ മൺസൂൺ രാജ്യത്തേക്ക് പ്രവേശിക്കും. അതുപോലെ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ദക്ഷിണ ആൻഡമാൻ കടലിനുമൊപ്പം നിക്കോബാർ ദ്വീപുകളിലേക്കും മൺസൂൺ ഇതിനോടകംതന്നെ പ്രവേശിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. നിശ്ചയിച്ച സമയത്തിന് മൂന്ന് ദിവസം മുൻപാണ് മൺസൂൺ രാജ്യത്ത് പ്രവേശിക്കുന്നത്.
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 മുതൽ ആംരംഭിയ്ക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മെയ് 27 നും ജൂൺ 4 നും ഇടയിൽ മൺസൂൺ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.