ലോക സൗന്ദര്യ മത്സരത്തിലെ ചട്ടക്കൂട്ടുകളെല്ലാം മാറ്റിമറിച്ച് 60-ാം വയസ്സിൽ മിസ് യൂണിവേഴ്സായി അർജനറീനക്കാരിയായ അലെജാന്ദ്രാ റോഡ്രിഗസ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലോകസൗന്ദര്യ മത്സരത്തിലാണ് അലെജാന്ദ്രോ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്സെന്ന അപൂർവനേട്ടം അവരെ തേടിയെത്തിയിരിക്കുകയാണ്.
കരിയറിൽ അഭിഭാഷകയും മാധ്യമപ്രവർത്തകയായുമൊക്കെ ജോലി ചെയ്തിട്ടുള്ള ആളാണ് അലെജാന്ദ്ര. അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രായപരിധിയെല്ലാം താൻ മറികടന്നുവെന്നാണ് അവർ കരുതിയിരുന്നത്. നേരത്തെ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. 1952 മുതൽ തുടങ്ങിയ മത്സരത്തിൽ 18നും 28നും ഇടയിൽ പ്രായമുള്ള, അവിവാഹിതരായ, കുട്ടികളില്ലാത്ത യുവതികൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ ആ നിയമത്തിൽ ഇപ്പോൾ മാറ്റം വന്നിരിക്കുകയാണ്. ലോകത്തിലെ സൗന്ദര്യ മത്സരങ്ങളിൽ 18 മുതൽ 73 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഈ മാറ്റമാണ് അലെജാന്ദ്രോയ്ക്ക് തുണയായത്. കഴിഞ്ഞ സെപ്തംബറിലാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്. 2024ലെ ലോക സൗന്ദര്യ മത്സരത്തിന് ഈ നിയമം ബാധകമാണ്. 2022ൽ ലോകസുന്ദരിപ്പട്ടം നേടിയ 28കാരി ഗബ്രിയേലാണ് നിലവിൽ മത്സരത്തിൽ വിജയിച്ചിട്ടുള്ള ഏറ്റവും പ്രായം കൂടിയ വനിത.
മാധ്യമപ്രവർത്തകയായിരുന്ന അലെജാന്ദ്രാ റോഡ്രിഗസ് പിന്നീട് നിയമപഠനത്തിന് ശേഷം ആ മേഖലയിലേക്ക് മാറുകയായിരുന്നു. ഒരു ആശുപത്രിയിൽ ലീഗൽ അഡ്വൈസറായിട്ടാണ് കൂടുതൽ കാലം ജോലി ചെയ്തത്. തൻെറ ചിട്ടയായ ജീവിതരീതിയും ഭക്ഷണക്രമവുമെല്ലാമാണ് മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസ് കിരീടത്തിലേക്ക് നയിച്ചതെന്ന് അലെജാന്ദ്രോ പറഞ്ഞു.
“ആരോഗ്യകരമായ ജീവിതം നയിക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. നന്നായി ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുക. ശരീരസംരക്ഷണത്തിന് വേണ്ടി സാധാരണ കാര്യങ്ങൾ ഒഴിച്ച് ഒരുപാട് കാര്യങ്ങളൊന്നും ചെയ്യാറില്ല,” അവർ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ആഹാരക്രമമാണ് താൻ പിന്തുടരുന്നതെന്നും അവർ പറഞ്ഞു.
ആരോഗ്യത്തിന് ഗുണകരമായ രീതിയിലുള്ള നല്ല ആഹാരക്രമം പാലിക്കുന്നതിൽ അവർ വിട്ടുവീഴ്ചയൊന്നും ചെയ്യാറില്ല. “ഇന്റർമിറ്റെന്റ് ഫാസ്റ്റിങാണ് ഞാൻ ചെയ്യാറുള്ളത്. അതെനിക്ക് വലിയ ഗുണം ചെയ്യുന്നതായി തോന്നാറുണ്ട്. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഗുണമേൻമയുള്ള നല്ല ക്രീമുകൾ മാത്രമാണ് ഉപയോഗിക്കാറുള്ളത്,” അലെജാന്ദ്ര പറഞ്ഞു. “ശരീരസംരക്ഷണത്തിൽ സാധാരണ പരിചരണം മാത്രമേ ചെയ്യാറുള്ളൂ. പിന്നെ കുറേയൊക്കെ പാരമ്പര്യമായി ലഭിച്ച ഗുണങ്ങളാണ്,” അവർ കൂട്ടിച്ചേർത്തു.
ആഹാരക്രമം കഴിഞ്ഞാൽ നല്ല വ്യായാമമാണ് ഈ 60കാരി മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസിൻെറ സൌന്ദര്യ രഹസ്യം. ആഴ്ചയിൽ മൂന്ന് ദിവസമാണ് വർക്ക് ഔട്ട് ചെയ്യാറുള്ളതെന്ന് അലെജാന്ദ്ര റോഡ്രിഗസ് പറഞ്ഞു. നടത്തവും ജോഗിങ്ങുമൊക്കെ തന്നെയാണ് കാര്യമായി ചെയ്യാറുള്ളത്. അമിതമായി വ്യായാമം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അവർ പറഞ്ഞു.
35 പേർ മത്സരിച്ച ബ്യൂണസ് ഐറിസ് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് അലെജാന്ദ്ര റോഡ്രിഗസ് വിജയം നേടിയത്. “വ്യത്യസ്ത പ്രായത്തിലുള്ളവരാണ് മത്സരത്തിന് ഉണ്ടായിരുന്നത്. പ്രായം ഇവിടെ ഒരു ഘടകമേ ആയിരുന്നില്ല,” അലെജാന്ദ്ര കൂട്ടിച്ചേർത്തു.