തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾക്ക് വോട്ടഭ്യർഥിക്കുന്നതായി നടൻമാരുടെ ഡീപ് ഫെയ്ക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നു. തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നടൻ റൺവീർ സിംഗ് പൊലീസിൽ പരാതി നൽകി. നേരത്തെ നടൻ ആമിർ ഖാനും സമാന പരാതി നൽകിയിരുന്നു.
കഴിഞ്ഞ പതിനാലാം തിയതി കാശി സന്ദർശിച്ച നടൻ വാർത്താ ഏജൻസികൾക്ക് നൽകിയ പ്രതികരണത്തിന്റെ വിഡിയോയാണ് ഡീപ്പ് ഫേക്കിലൂടെ തെറ്റായി പ്രചരിച്ചത്. കോൺഗ്രസിന് വോട്ടഭ്യർത്ഥിക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. നടി ക്രിതി സനോൻ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർക്കൊപ്പമായിരുന്നു താരത്തിന്റെ കാശി സന്ദർശനം. ദൃശ്യങ്ങളിൽ ശബ്ദവും ചുണ്ടനക്കവും സമാസമം ചേർത്താണ് വ്യാജ വിഡിയോ ഇറക്കിയത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെന്ന് രൺവീർ സിംഗ് അറിയിച്ചു.
നേരത്തെ ആമിർ ഖാനും ഈ വ്യാജൻമാരുടെ ഇരയായിരുന്നു. സത്യമേവ ജയതേ എന്നൊരു പരിപാടി ആമിർ ചെയ്തിരുന്നു. ഇതിലെ വീഡിയോ ഉപയോഗിച്ചായിരുന്നു കുറ്റവാളികളുടെ വ്യാജ വീഡിയോ നിർമ്മാണം. പൊലീസ് സംഭവം അന്വേഷിച്ച് വരുന്നതിനിടെയാണ് മറ്റൊരു നടൻ കൂടി പരാതിയുമായി എത്തുന്നത്.