ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയ്ക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്നും വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണ്. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കും.അതേസമയം, പ്രതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് പുറപ്പെട്ട പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ടിക്കറ്റ് എടുക്കാത്തതിനെ തുടർന്ന് ടി ടി ഇ വിനോദ് പ്രതിയായ ഒഡീഷ സ്വദേശി രജനികാന്തയ്ക്ക് പിഴ ചുമത്തിയിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്ന പ്രതി വിനോദുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു.
പിഴ ചുമതിയ വൈരാഗ്യത്തിലാണ് പ്രതി വിനോദിനെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതിയായ രാജനീകാന്ത കുന്നംകുളത്തെ ബാർ ഹോട്ടൽ ജീവനക്കാരനായിരുന്നു. മദ്യപിച്ച് എത്തിയതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. കൊല്ലപ്പെട്ട വിനോദ് കലാകാരനും നാട്ടുകാർക്ക് പ്രിയപ്പെട്ടയാളുമായിരുന്നു.
എറണാകുളം മഞ്ഞുമ്മൽ സ്വദേശിയാണ്. ജോസഫ്, പുലിമുരുഗൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി.