1993ൽ ഇറങ്ങിയ ബാസിഗർ എന്ന സൂപ്പർഹിറ്റ് ത്രില്ലറിലേക്കുള്ള ക്ഷണം മധുബാല നിരസിക്കുകയാണ് ഉണ്ടായത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു പുതിയ അഭിമുഖത്തിലാണ് മധുബാല ഇക്കാര്യം വെളിപ്പെടുത്തിയത്, “എനിക്ക് ബാസിഗറിലെ ശിൽപ ഷെട്ടിയുടെ കഥാപാത്രം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
പക്ഷേ സെക്കന്റ് ഹീറോയിനാവാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് ഞാൻ അതു നിരസിച്ചു. അതിൽ പ്രധാനവേഷം ആയിരുന്നില്ല.”ബാസിഗറിൽ ഷാരൂഖും കാജോളുമായിരുന്നു പ്രധാന വേഷം ചെയ്തത്. കാജോളിന്റെ സഹോദരിയായാണ് ശിൽപ്പ എത്തിയത്, ഷാരൂഖിന്റെ രണ്ടാമത്തെ നായികയായി.
ബാസിഗർ പിന്നീട് വൻ വിജയമായി മാറിയപ്പോൾ അന്നെടുത്ത തീരുമാനത്തിൽ ഖേദം തോന്നിയോ എന്ന അവതാരകന്റെ ചോദ്യത്തിനും മധുബാല മറുപടി നൽകി. “തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല, പക്ഷേ എൻ്റെ ജീവിതത്തിലെ ആ നിമിഷം ഞാൻ എപ്പോഴും ഓർക്കും.
കൗതുകകരമെന്നു പറയട്ടെ, ഇൻഡസ്ട്രിയിൽ നിന്നുള്ള എൻ്റെ പല സ്ത്രീ സുഹൃത്തുക്കളും റോജയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു എന്ന കാര്യം പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്. അവർ ആ വേഷം ലഭിക്കാനായി കഠിനാധ്വാനം ചെയ്തു, ഓഡിഷനിൽ പങ്കെടുത്തു.
പക്ഷേ ഒടുവിൽ ആ സിനിമ എനിക്ക് ലഭിച്ചു, അതുപോലെ ഓരോ വേഷവും ആർക്കു പറഞ്ഞുവെച്ചിട്ടുള്ളതാണോ അത് അവരിലേക്ക് എത്തുക തന്നെ ചെയ്യും.”ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, താൻ ഷാരൂഖിൻ്റെ ഏറ്റവും വലിയ ആരാധികയാണെന്ന് ഒരിക്കൽ മധുബാല പറഞ്ഞിരുന്നു.
തന്റെ ആദ്യ ക്രഷ് ഷാരൂഖ് ആണെന്നായിരുന്നു മധുബാല പറഞ്ഞത്. “ഒരു പ്രണയത്തെക്കുറിച്ച് പറയുമ്പോൾ, എൻ്റെ മനസ്സിൽ ആദ്യം വരുന്ന പേര് ഷാരൂഖ് ഖാനാണ്. ആ കരിഷ്മയും അദ്ദേഹം സ്‌ക്രീനിൽ കാര്യങ്ങൾ ചെയ്യുന്ന രീതിയും എന്നെ ആകർഷിക്കുന്നു. ഞാൻ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആരാധികയാണ്.
അദ്ദേഹത്തിൻ്റെ സിനിമകൾ പരാജയപ്പെടുമ്പോൾ പോലും, ബോക്സോഫീസിൽ മികച്ച പ്രകടനം നടത്തുന്നില്ല എങ്കിൽ പോലും, ഒരു സിനിമയിൽ അദ്ദേഹം കാര്യമായ ജോലിയൊന്നും ചെയ്തിട്ടില്ലെങ്കിൽ കൂടിയും, ഷാരൂഖ് ദൈവത്തെപ്പോലെയാണ്.” 1991ൽ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മധുബാലയുടെ അഭിനയ ജീവിതം ആരംഭിച്ചത്, തുടർന്ന് ഫൂൽ ഔർ കാന്തേയിൽ അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ചുകൊണ്ട് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചു. മണിരത്‌നത്തിൻ്റെ റോജയിൽ അഭിനയിച്ചതോടെയാണ് മധുബാലയുടെ പ്രശസ്തി ഉയരുന്നത്.