വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ ഇടപെടൽ ഉറപ്പാക്കേണ്ടി വരും: മുഖ്യമന്ത്രി

0
82

കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സാമൂഹ്യ നിയന്ത്രണത്തോടെയുള്ള സ്വകാര്യ മേഖലയുടെ ഇടപെടൽ ഉറപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മാത്രമല്ല വിദ്യാഭ്യാസ മേഖലയില്‍ പങ്കുവഹിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന് വന്നത്. കേരളത്തില്‍ എല്ലാതലങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. അത് സ്വകാര്യമേഖല തന്നെയാണ്. നമ്മുടെ നിലവാരം വലിയ തോതില്‍ വര്‍ദ്ധിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം പഠന ബോധന രീതികളും ഗുണമേന്മയില്‍ അധിഷ്ഠിതമാക്കണം. സര്‍വ്വകലാശാലയുടെ മികവ് വര്‍ദ്ധിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മികവിന്റെ 30 കേന്ദ്രങ്ങളാണ് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തില്‍ വികസിത മധ്യരാഷ്ട്രങ്ങളുടെതിന് തുല്യമാക്കി വളര്‍ത്തുകയാണ് ലക്ഷ്യമാക്കുന്നത്. സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലക്കാണ് ഏറ്റവും വലിയ പ്രാമുഖ്യം നല്‍കുന്നത്.

തുടര്‍ച്ചയായി പുതിയ അറിവുകള്‍ കരസ്ഥമാക്കി അറിവുകള്‍ ആര്‍ജിക്കുക എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. ഇന്നത്തെ കാലം ലൈഫ് ലോങ് പഠനത്തിന്റെ കാലമാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലൈഫ് ലോങ് ലേണിങ്ങ് സെന്ററായി ഭാവിയില്‍ വന്നേക്കാം. കേന്ദ്ര നിര്‍ദേശത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് നാല് വര്‍ഷത്തെ ബിരുദ പരിപാടി കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാർത്ഥികളോട് വ്യക്തമാക്കി.

പ്രൊഫ ശ്യാം ബി മേനോന്‍ ചെയര്‍മാനായ ഉന്നതവിദ്യഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം നാല് വര്‍ഷത്തെ ബിരുദം രൂപകല്‍പന ചെയ്തത്.

മൂന്ന് വര്‍ഷം യാന്ത്രികമായി നാല് വര്‍ഷമായി മാറ്റുന്നതല്ല ഉദ്ദേശിക്കുന്നത്. പാഠ്യപദ്ധതി, വിനിമയ രീതി ശാസ്ത്രം, പഠനപ്രക്രിയകള്‍, മൂല്യനിര്‍ണയം ഇവയിലെല്ലാം സമൂലമായ മാറ്റം വരുത്തും.

നാല് വര്‍ഷത്തെ ബിരുദം നടപ്പിലാക്കുമ്പോള്‍ നൈപുണിയും അഭിരുചിയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അവസാന സെമസ്റ്റര്‍ പൂര്‍ണ്ണമായും പ്രോജക്ട് അധിഷ്ടിത പഠനത്തിനും ഇന്റേണ്‍ഷിപ്പിനും അവസരം ഒരുക്കും.

പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള സാഹചര്യമാണ് ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്. സാമൂഹ്യ പ്രതിബന്ധത ഉറപ്പുവരുത്തുന്ന കോഴ്‌സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ പരിഗണിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമര്‍ശനാത്മക ചിന്തയുണര്‍ത്തുന്ന ജനാതിപത്യ ക്ലാസ് മുറികള്‍ എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കിയാണ് ഓരോ സര്‍വകലാശാലയും പാഠ്യപദ്ധതി രൂപീകരിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here