കൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂർഖൻ പാമ്പിനെ വിദഗ്ദ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. കൊല്ലം കരിക്കോട് ടി കെ എം കോളേജ് റോഡിൽവെച്ചാണ് പാമ്പിന് മുകളിലൂടെ കാർ കയറിയിറങ്ങിയത്. അപകടത്തിൽ പാമ്പിന്‍റെ കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു. തുടർന്ന് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ സഹായത്തോടെ കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കുടൽമാല പുറത്തുവന്നിട്ടും പത്തിവിടർത്തി നിന്ന പാമ്പിനെ രക്ഷപ്പെടുത്താൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ യൂണിറ്റിനെ വിവരം അറിയിച്ചത്. അവർ എത്തിയാണ് പാമ്പിനെ റോഡിൽനിന്ന് മാറ്റിയത്.
അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ വനപാല സംഘം എത്തി മൂര്‍ഖനെ പ്രത്യേക കൂട്ടിനുള്ളിലാക്കി ജില്ലാ മൃഗാശുപത്രിയിൽ എത്തിയത്. ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. സജയ് കുമാര്‍, ഡോ. എസ് കിരണ്‍ ബാബു, അജിത് മുരളി എന്നിവരാണ് പാമ്പിന് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ആദ്യം ശസ്ത്രക്രിയ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂര്‍ഖൻ പാമ്പിനെ അനസ്‌തേഷ്യ നല്‍കിയ ശേഷം രക്തസ്രാവം നില്‍ക്കാനുള്ള മരുന്നുകൾ നല്‍കി. ഇതിനുശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കുടല്‍മാല ഉള്ളിലാക്കി മുറിവുകള്‍ തുന്നി കെട്ടി. ശേഷം ആന്റിബയോട്ടിക്കുകളും നല്‍കി. ഇനി അഞ്ചു ദിവസം കൂടി ചികിത്സ തുടരും. മുറിവുകൾ പൂർണമായും ഉണങ്ങിയശേഷം കുളത്തൂപ്പുഴ വനത്തിൽ തുറന്നുവിടുമെന്ന് ഡോക്ടർമാർ അറിയിച്ചു.