അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ദക്ഷിണാഫ്രിക്കയിലെ ബെനോനിയിലാണ് ഫൈനൽ പോരാട്ടം. രണ്ടാം സെമിയിൽ പാകിസ്ഥാനെതിരെ അഞ്ച് പന്തുകൾ ബാക്കി നിൽക്കെ 9 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയത്തിലെത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. 52 റൺസ് വീതം നേടിയ അസൻ അവൈസും അറാഫത്ത് മിൻഹാസുമാണു പാക്ക് നിരയിൽ അർധ സെഞ്ചുറി കുറിച്ചത്. ഷാമിൽ ഹുസൈൻ 17 റൺസ് നേടി. 9.5 ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകളെടുത്ത ഓസ്ട്രേലിയൻ ബൗളർ ടോം സ്ട്രാക്കറുടെ പ്രകടനം നിർണായകമായി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണർ ഹാരി ഡിക്സന്‍ ഓസ്ട്രേലിയയ്ക്കായി അർധ സെഞ്ചുറി (75 പന്തിൽ 50) നേടി. ഒലിവർ പീക്ക് 75 പന്തിൽ 49 റൺസെടുത്തു. പാക് ബൗളിങ് നിരയിൽ 10 ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് അലി റാസ 4 വിക്കറ്റ് നേടി. 10 ഓവറിൽ 20 റൺസ് നൽകി അറാഫത്ത് മിൻഹാസ് 2 വിക്കറ്റ് സ്വന്തമാക്കി. ഓസീസ് ബോളർ ടോം സ്ട്രാക്കറാണ് കളിയിലെ താരം.
തുടർച്ചയായ അഞ്ചാം വർഷമാണ് ഇന്ത്യ അണ്ടർ19 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെമി പോരാട്ടത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 2വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 244 റൺസെടുത്തു. മറുപടിയില്‍ 48.5 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. ലോകകപ്പില്‍ ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിലെത്തിയത്.