സിരകളെ ത്രസിപ്പിച്ച മഠത്തിൽവരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാൻ വൻജനസാഗരമാണ് പൂരനഗരിയിലെത്തിയത്. ബ്രഹ്മസ്വം മഠത്തിലെ ആൽചുവട്ടിൽ ആലിലകൾക്കൊപ്പം ആസ്വാദകരും പഞ്ചവാദ്യത്തിന് താളമിട്ടു. രണ്ട് മണിയോടെ ആരംഭിച്ച ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോൾ ജനങ്ങളും ആവേശത്തിന്റെ കൊടുമുടിയിലേറി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള 250 പേരടങ്ങുന്ന വാദ്യസംഘമാണ് ഇലഞ്ഞിച്ചോട്ടിൽ താളമേള വിസ്മയം തീർത്തത്.
കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനും തെക്കോട്ടിറക്കത്തിനും ശേഷം തെക്കേ ഗോപുരനടയിൽ കുടമാറ്റ വിസ്മയം. വർണക്കുടകൾ ഒന്നിന് പിന്നാലെ ഒന്നായി ആനപ്പുറമേറി. അസ്തമയസൂര്യന്റെ പ്രഭയിൽ വെട്ടിത്തിളങ്ങിയ നെറ്റിപ്പട്ടങ്ങൾ കുടകളിൽ പൊൻവെട്ടം ചാർത്തി. തൊട്ടുരുമ്മിനിന്ന ആനകളുടെ പുറത്ത് അഴക് വിരിയിച്ചത് ഒന്നല്ല, ഒരായിരം കുടകൾ.