ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ (യുസിസി) പാസാക്കി. ഇതോടെ സുപ്രധാന ഏക സിവിൽ കോഡ് ബിൽ പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസമായിരുന്നു ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചുകഴിഞ്ഞാൽ വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശം എന്നിവയിൽ ഉൾപ്പെടെ ഒരു നിയമമാകും ഉണ്ടാകുക. ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം വരുന്ന പട്ടികവർഗ വിഭാഗങ്ങളെ ബില്ലിലെ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ആളുകൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി. ഏക സിവിൽ കോഡ് ബിൽ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. എല്ലാ എംഎൽഎമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അധികാരത്തിൽ വരാനും ഒടുവിൽ ബിൽ പാസാക്കാനും അവസരം നൽകിയെന്ന് നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ധാമി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയുണ്ട്. ബില്ല് ആർക്കും എതിരല്ല. എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനുള്ളതാണ്. വിവാഹം, ജീവനാംശം, അനന്തരാവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിവേചനവുമില്ലാതെ എല്ലാവർക്കും തുല്യതയ്ക്കുള്ള അവകാശം ബിൽ നൽകും. ഇത് പ്രധാനമായും സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി.
രണഘടനാ വ്യവസ്ഥകൾക്ക് കീഴിലാണ് യുസിസി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ചാണ് കരട് ബിൽ തയാറാക്കിയത്. മതത്തിനും വിഭാഗത്തിനും സമൂഹത്തിനും അതീതമായി എല്ലാവരേയും ഒന്നിപ്പിക്കുന്നതാണ് ബിൽ. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ ഗുണമാണ്. ആ ഏകത്വത്തെക്കുറിച്ചാണ് ബിൽ പറയുന്നത്. നമ്മുടെ ഭരണഘടന മതേതരമാണ്. ഭരണഘടന നമ്മുടെ സമൂഹത്തിൻ്റെ പോരായ്മകൾ നീക്കി സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പോർച്ചുഗീസ് നിയന്ത്രണത്തിലുണ്ടായിരുന്ന കാലം മുതൽ ഗോവയിൽ ഏക സിവിൽ കോഡ് നിലവിലുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം നിയമസഭയിൽ ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.