രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യ ശരിയായ ദിശയിൽ തീരുമാനങ്ങളെടുത്ത് മുന്നേറുകയാണെന്നും പ്രതിസന്ധികൾക്കിടയിലും സമ്പദ് വ്യവസ്ഥ വളർന്നുവെന്നും അവർ പറഞ്ഞു. പാർലമെന്റിൽ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
അമൃത് കാലത്തിന്റെ’ തുടക്കത്തിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലെ തന്റെ ആദ്യ പ്രസംഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുർമു തന്റെ അഭിസംബോധന തുടങ്ങിയത്.’കഴിഞ്ഞ വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങൾ നിറഞ്ഞതായിരുന്നു. നിരവധി വിജയങ്ങൾ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി മാറി. ഇന്ത്യ ആതിഥേയത്വം വഹിച്ച വിജയകരമായ ജി20 ഉച്ചകോടി ലോകത്ത് ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തി. കായിക മേഖലയിലും നേട്ടം കൊയ്തു.ഏഷ്യൻ ഗെയിംസിൽ നൂറിലധികം മെഡലുകളാണ് ഇന്ത്യ നേടിയത്’, മുർമു പറഞ്ഞു.
പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുന്ന ദേശീയ താൽപ്പര്യങ്ങൾക്കായുള്ള നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ പൂർത്തിയാക്കി. രാമക്ഷേത്രത്തിൻ്റെ നിർമ്മാണം ജനങ്ങൾ നൂറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു. അത് ഇന്ന് യാഥാർത്ഥ്യമായി. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി.