മെസിയ്ക്ക് കളിക്കാൻ മഞ്ചേരിയില്‍ 60 കോടിയുടെ സ്റ്റേഡിയം.

0
66

ലപ്പുറം: ഫുട്ബാള്‍ മിശിഹ ലയണല്‍ മെസിയും അർജന്റീന ടീമും കേരളത്തില്‍ പന്ത് തട്ടാനെത്തും മുമ്ബ് പൂർത്തിയാക്കേണ്ടത് അന്താരാഷ്ട്ര ഫുട്ബാള്‍ സ്റ്റേഡിയമെന്ന കടമ്ബ.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തോട് ചേ‌ർന്ന് ഫിഫ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഫുട്ബാള്‍ സ്റ്റേഡിയം നിർമ്മിക്കാനാണ് സംസ്ഥാന സ‌ർക്കാരിന്റെ തീരുമാനം. ഇതിനായി 60 കോടി രൂപ കായികവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കൈവശം പയ്യനാട് 25 ഏക്ക‌ർ ഭൂമിയുണ്ട്. സ്റ്റേഡിയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിലാണ്. സ‌ർക്കാർ ഏജൻസികള്‍ക്ക് പുറമെ സ്വകാര്യ ഡിസൈനർമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. മാർച്ചോടെ സ്റ്റേഡിയ നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പയ്യനാട്ടെ നിലവിലുള്ള സ്റ്റേഡിയം പ്രാക്ടീസ് ഗ്രൗണ്ടാക്കും.

സാങ്കേതിക തടസങ്ങള്‍ മൂലം നടക്കാതെ പോയ ചില കിഫ്ബി പദ്ധതികളുടെ തുക കൂടി സ്റ്റേഡിയം നിർമ്മാണത്തിലേക്ക് മാറ്റാൻ കായിക വകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവില്‍ വകയിരുത്തിയ തുക ഉപയോഗിച്ച്‌ തന്നെ ഫിഫ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്റ്റേഡിയം നിർമ്മിക്കാനാവുമെന്ന് അധികൃതർ പറയുന്നു. അധിക സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് കൂടുതല്‍ തുക കണ്ടെത്താൻ ശ്രമം.

അർജന്റീന ഒക്ടോബറില്‍ കേരളത്തില്‍

അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച മന്ത്രി വി.അബ്ദുറഹ്മാൻ, മഞ്ചേരി പയ്യനാട്ടെ പുതിയ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഒക്ടോബറിലാണ് മെസിയും ടീമും കേരളത്തിലെത്തുക. അർജന്റിന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഇന്നലെ കായിക മന്ത്രി അബ്ദു റഹിമാന്റെ നേതൃത്വത്തില്‍ ഓണ്‍ലൈൻ മീറ്റിംഗ് നടത്തിയിരുന്നു. അർജെന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണല്‍ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികള്‍ ചർച്ചയില്‍ പങ്കെടുത്തു.

ഈ കാലയളവിനിടെ സ്റ്റേ‌ഡിയത്തിന്റെ പണിയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശോധനയും പൂർത്തിയാക്കുകയെന്നത് വലിയ കടമ്ബയാണ്. അഭിമാന പദ്ധതിയെന്ന നിലയില്‍ സ്റ്റേഡിയം നിർമ്മാണത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കാനാണ് കായിക വകുപ്പിന്റെ തീരുമാനം. അർജന്റീന ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. രണ്ടാം മത്സരത്തിന് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തെയാണ് പരിഗണിക്കുന്നത്.

ഇന്ത്യയടങ്ങുന്ന ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ചിലത് നടത്താൻ സന്നദ്ധമാണെന്ന് കേരളം ഫിഫയെ അറിയിച്ചിരുന്നു. എന്നാല്‍, മികച്ച നിലവാരമുള്ള സ്റ്റേഡിയമില്ലെന്നത് ചൂണ്ടിക്കാട്ടി ഫിഫ ഇത് നിരസിച്ചു. ഇതോടെയാണ് മഞ്ചേരി പയ്യനാട്ടിലും കോഴിക്കോട് ബീച്ചിനോട് ചേർന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ നി‌ർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here