സിനിമാ പോസ്റ്ററിൽ പുകവലി ദൃശ്യം ഉൾപ്പെടുത്തിയതിന് ധനുഷിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. പുകവലി ദൃശ്യം ഉൾപ്പെടുത്തിയതിന് എതിരെ ‘കോട്പ’ നിയമപ്രകാരം ധനുഷിനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. 2014ൽ പുറത്തിറങ്ങിയ ‘വേല ഇല്ലാ പട്ടധാരി’ എന്ന സിനിമയുടെ നിർമാതാക്കൾക്കും വിതരണക്കാർക്കും ധനുഷിനും എതിരെയായിരുന്നു ഹർജി. പുകവലി നിരോധനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന കൺവീനർ സിറിൽ അലക്‌സാണ്ടറാണ് ഹർജിക്കാരൻ.
പുകവലി ഉത്പ്പന്നങ്ങളുമായോ പുകയില വ്യാപാരമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളാണ് പോസ്റ്ററിലെ സിനിമയുടെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുകയില ഉത്പ്പന്നങ്ങളുടെ നിർമ്മാണ വിതരണവുമായി ബന്ധപ്പെട്ടവരല്ല പോസ്റ്റർ സ്ഥാപിച്ചത്. ഉത്പ്പന്നത്തിന്ററെ പ്രചാരണത്തിനായി സ്ഥപിച്ചതായി കണക്കാക്കാനുമാകില്ല. അതിനാൽ ഹർജിയിൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ ഹർജി തള്ളിക്കൊണ്ടുള്ള ഹൈക്കോടി വിധി ശരിവെയ്ക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.