വെല്ലിംഗ്ടൺ: വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയെന്ന ആരോപണം ശക്തമായതോടെ ന്യൂസിലൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപി രാജിവെച്ചു. മധ്യ – ഇടതുപക്ഷ ഗ്രീൻ പാർട്ടിയുടെ എംപിയും നീതിന്യായ വക്താവുമായ ഗോൾറിസ് ഗഹ്‌റാമൻ ആണ് രാജിസമർപ്പിച്ചത്. ന്യൂസിലൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഭയാർഥി എംപിയാണ് ഇവർ.2023 അവസാനത്തോടെ ഓക്ക്‌ലൻഡിലെയും വെല്ലിംഗ്ടണിലെയും വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ ഗോൾറിസ് ഗഹ്‌റാമൻ മോഷണം നടത്തിയെന്നാണ് ആരോപണം. ഇവിടെ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലാകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്തിന്റെ പശ്ചാത്തലത്തിലാണ് രാജി.എന്നാൽ താൻ രാജിവെച്ചത് വ്യക്തിപരമായ സമ്മർദ്ദവും മാനസിക ആഘാതവും മൂലമാണെന്ന് ഗോൾറൈസ് ഘഹ്‌റമാൻ പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന നിലവാരം തന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. ചില വീഴ്ചകൾ ഉണ്ടായി. മാനസികാരോഗ്യം സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഘഹ്‌റമാൻ സമ്മതിച്ചു.ജോലി സംബന്ധമായ സമ്മർദം തന്റെ സ്വഭാവത്തെ ബാധിച്ചു.
ഞാൻ എന്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ ശ്രമിക്കുന്നില്ല, പക്ഷേ അവ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ സമീപകാല പെരുമാറ്റം തീവ്രമായ സമ്മർദ്ദത്തിന്റെ ഫലമാണെന്ന് പതിവായി കാണുന്ന മാനസികാരോഗ്യ വിദഗ്ധൻ അഭിപ്രായപ്പെടുന്നുണ്ട്. ഞാൻ ഒരുപാട് ആളുകളെ നിരാശപ്പെടുത്തി, ഞാൻ ഖേദിക്കുന്നുണ്ടെന്നും പ്രസ്താവനയിലൂടെ എംപി പറഞ്ഞു.വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയെന്ന ആരോപണം ശക്തമായതോടെയാണ് ഘഹ്‌റമാൻ പദവിയൊഴിഞ്ഞത്.
ഇറാൻ വംശജയായ ഘഹ്‌റമാൻ കുടുംബത്തോടൊപ്പം കുട്ടിക്കാലത്ത് അഭയാർഥിയായി ന്യൂസിലൻഡിലേക്ക് എത്തുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ന്യൂസിലൻഡ് പൗരത്വം ലഭിക്കുകയും ചെയ്തു.മുൻപ് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരിൽ ഗഹ്‌റാമാൻ വിവാദങ്ങൾക്ക് ഇരയായിരുന്നു. 2017 ൽ രാഷ്ട്രീയത്തിലെത്തിയ ഗഹ്‌റാമാൻ ന്യൂസിലൻഡിലെ ആദ്യത്തെ അഭയാർഥി പാർലമെന്റ് അംഗവും നീതി, വിദേശകാര്യം, മനുഷ്യാവകാശം, പ്രതിരോധം, അഭയാർഥി, സ്ത്രീകൾ എന്നിവയുൾപ്പെടെ ഒൻപത് വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.