ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഉടൻ ലഭ്യമാക്കുമെന്ന് ദേവസ്വം ബോർഡ്. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബിഎസ്എൻഎല്ലുമായി സഹകരിച്ചാകും സേവനം ഉറപ്പാക്കുക. ഒരാൾക്ക് അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ഉപയോഗിക്കാനാവുക.
നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ഈ നടപടി ആശ്വാസമാകും. പദ്ധതിയുടെ ആദ്യഘട്ടമായി ആകെ 15 വൈഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക. നടപ്പന്തൽ, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം, ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം-അരവണ കൗണ്ടറുകൾ, മരാമത്ത് കോംപ്ലക്സ്, ആശുപത്രികൾ എന്നിവിടങ്ങളിലാണ് വൈഫൈ സജ്ജമാക്കുക.
നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബിഎസ്എൻഎല്ലിന് പൂർത്തിയാക്കാനാകും. ഉയർന്ന ഗുണനിലവാരമുള്ള എഡിഎസ്എൽ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളിൽ സൗജന്യ വൈഫെ സേവനം ബിഎസ്എൻഎൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.