മുംബൈ: അറബിക്കടലിൽ ചരക്കുകപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുത്ത് ഇന്ത്യൻ നാവികസേന. മാൾട്ടയിൽ നിന്ന് സൊമാലിയയിലെക്ക് സഞ്ചരിച്ച കപ്പലാണ് തട്ടിക്കൊണ്ടു പോകൽ ഭീഷണി അതിജീവിച്ചത്. അപായ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ നാവിക സേന കപ്പലിന് സമീപത്തേക്ക് പാഞ്ഞെത്തുകയായിരുന്നു.
മാൾട്ടയുടെ പതാക ഘടിപ്പിച്ച കപ്പൽ എം വി റൂയൻ ആണ് ഹൈജാക്ക് ചെയ്യാൻ ശ്രമമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഇന്ന് പുലർച്ചെയാണ് കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും കടലിൽ പട്രോളിങ് നടത്തുന്ന ഹെലികോപ്റ്ററുമാണ് അപായ മുന്നറിയിപ്പ് ലഭിച്ചതോടെ കപ്പലിന് സമീപത്ത് എത്തിയത്.കപ്പൽ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കപ്പൽ നിലവിൽ സുരക്ഷിതമാണെന്നും സൊമാലിയൻ മേഖലയിലേക്ക് യാത്ര തുടരുന്ന കപ്പൽ നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ നേവി അറിയിച്ചു. കപ്പൽ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായ സാഹചര്യത്തിൽ അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി.
പ്രദേശത്തെ മറ്റ് ഏജൻസികളുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ നാവികസേന ഈ മേഖലയിൽ ശ്രദ്ധിക്കാനും മറ്റ് ചരക്ക് കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.