മുംബൈ: ബോളിവുഡ്, മറാഠി സിനിമകളിലെ ശ്രദ്ധേയനായ താരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. ‘വെല്‍കം ടു ദി ജംഗിള്‍’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. മുംബൈ അന്ധേരിയിലെ ഒരു ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന് ആഞ്ചിയോപ്ലാസ്റ്റി ചെയ്തു. അതേസമയം 47കാരനായ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ദീപ്തി വെളിപ്പെടുത്തി. ഉടനെ ആശുപത്രി വിടാനാകുമെന്നും അവർ അറിയിച്ചു.
സിനിമയുടെ ചിത്രീകരണത്തില്‍ ഇന്നലെ പകല്‍ മുഴുവനും ശ്രേയസ് പങ്കെടുത്തിരുന്നു. ചെറിയ ആക്ഷന്‍ സീക്വന്‍സുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ചിത്രീകരണസമയത്ത് ഉടനീളം ശ്രേയസ് സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നും സിനിമയുടെ അണിയറക്കാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യ ദീപ്തിയോട് പറയുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീഴുകയും ചെയ്തു. മറാഠി ടെലിവിഷൻ പരമ്പരകളിലും സ്റ്റേജ് ഷോകളിലും ഏറെനാൾ പ്രവര്‍ത്തിച്ചതിന് ശേഷമാണ് സ്പോര്‍ട്സ് ഡ്രാമ ചിത്രം ഇഖ്ബാലിലൂടെ (2005) ശ്രേയസിന് ഒരു കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.
ക്രിക്കറ്റ് താരമാവാന്‍ ആഗ്രഹിക്കുന്ന, സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഇഖ്ബാല്‍ സയീദ് ഖാന്‍ എന്ന നായക കഥാപാത്രത്തെയാണ് ശ്രേയസ് തൽപാണ്ഡെ അവതരിപ്പിച്ചത്. മറാഠി, ഹിന്ദി സിനിമകളിലുൾപ്പെടെ നാല്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഓം ശാന്തി ഓം, ഡോര്‍, അപ്ന സപ്ന മണി മണി, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ.