സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. ഇപ്പോൾ രോഗവ്യാപനം കൂടാൻ കാരണം ഒമിക്രോൺ സബ് വേരിയന്‍റാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് പ്രതിദിന കേസുകൾ 12ൽനിന്ന് 150 വരെയായി ഉയർന്നിട്ടുണ്ട്.
മരണനിരക്കും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. സംസ്ഥാനത്ത് ഡിസംബറിൽ മൂന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് ഇന്നലെ 128 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം ആയിരത്തിന് അടുത്തെത്തി.
നിലവിൽ 829 സജീവ കോവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് 1010 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഡിസംബറിൽ രോഗവ്യാപനവും മരണനിരക്കും കൂടുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. മുൻവർഷങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് പരിശോധന നടത്തുന്നില്ല.
കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായാൽ രോഗിയെ പ്രവേശിപ്പിക്കാൻ പ്രത്യേക സംവിധാനങ്ങൾ.ഒരുക്കേണ്ടിവരുന്നതിനാലാണിത്.കോവിഡ് കാരണം നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ടാകാമെന്നും, കൃത്യമായി പരിശോധിക്കാത്തതിനാൽ അറിയപ്പെടാതെ പോയിട്ടുണ്ടെന്നും ആരോഗ്യമേഖലയിലെ വിദഗ്ദർ പറയുന്നു. പരിശോധന വർദ്ധിപ്പിക്കുകയും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ഇവർ നിർദേശിക്കുന്നു.