മധ്യപ്രദേശിൽ അപ്രതീക്ഷിത നീക്കവുമായി ബിജെപി. മഹാഭൂരിപക്ഷത്തോടെ ജയിച്ച് തുടർഭരണം ലഭിച്ച ബിജെപി മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തി. ഉജ്ജെയിൻ ദക്ഷിൺ എംഎൽഎ മോഹൻ യാദവിനെയാണ് മധ്യപ്രദേശിന്റെ പുതിയ മുഖ്യന്ത്രിയായി ബിജെപിയുടെ നിയമസഭകക്ഷിയോഗം തിരഞ്ഞെടുത്തത്.
മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പട്ടികയിൽ ഒരുവിധത്തിൽ പോലും മോഹൻ യാദവിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ഒരുഘട്ടത്തിൽ പോലും തുടർഭരണം ലഭിച്ച മധ്യപ്രദേശിൽ ശിവരാജ് സിങ്ങിന് പകരം മറ്റൊരാളെ ബിജെപി കേന്ദ്രനേതൃത്വം നിയമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2024 ലോക്സഭ തിരഞ്ഞെടുപ്പ് മുൻകണ്ടാണ് ബിജെപി ഈ അപ്രതീക്ഷിത നീക്കവും.
മധ്യപ്രദേശിലെ 48 ശതമാനം വോട്ടർമാരും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഈ നീക്കത്തോടെ ലോക്സഭ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നും പരമാവധി പിന്തുണ നേടിയെടുക്കാനാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി ലക്ഷ്യവെക്കുന്നത്. എബിവിപി, ആർഎസ്എസ് സംഘടനകളിലൂടെയാണ് മോഹൻ യാദവ് ബിജെപിയിലേക്കെത്തുന്നത്.
ശിവരാജ് സിങ് ചൗഹാൻ തന്നെയാണ് ബിജെപി നിയമസഭകക്ഷി യോഗത്തിൽ മോഹൻ യാദവിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്. മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയിരിക്കുന്നത്. മോഹൻ യാദവ് മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റീവാ എംഎൽഎ രാജേന്ദ്ര ഷൂള, മൽഹർഗഡ് എംഎൽഎ ജഡദിഷ് ഡേവ്ഡാ എന്നിവർക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ സാധ്യതയേറയുള്ളത്. മുൻ കേന്ദ്രമന്ത്രി നരേന്ദ്ര തോമാർ മധ്യപ്രദേശ് നിയമസഭ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചേക്കും. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഡോ. കെ ലക്ഷ്മൺ, ആശ ലക്ര എന്നീ കേന്ദ്രത്തിന്റെ മൂന്ന് നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു ഇന്ന് ഡിസംബർ 11ന് ബിജെപി നിയമസഭകക്ഷി യോഗം ഭോപാലിൽ ചേർന്നത്.
ഇന്ത്യ മുന്നണി മുന്നോട്ട് വെക്കുന്ന ജാതി രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാനാണ് ബിജെപി നീക്കത്തിലൂടെ ശ്രമിക്കുന്നത്. ശിവരാജ് സിങ്ങിന് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ, കൈലാശ് വിജയിവർഗീയ തുടങ്ങിയവർ എംപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരുടെ മുൻപന്തിയിലുള്ളത്.