ജമ്മുകശ്മീർ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിൽ നിന്നും എത്തുന്നവർക്ക് ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് അമിത് ഷാ ലോക്സഭയിൽ അറിയിച്ചു.
ഈ ബിൽ 70 വർഷത്തിലേറെയായി ശബ്ദമില്ലാത്ത ജനങ്ങളുടെ പ്രാതിനിധ്യത്തിന് ഇടം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ വിവിധ കോണുകളിൽ വീടുവിട്ട് അഭയാർത്ഥികളായി ജീവിക്കാൻ നിർബന്ധിതരായവർക്ക് നീതി ലഭ്യമാക്കുന്നതാണ് ബില്ലുകളെന്ന് പാർലമെന്റിൽ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി ഷാ പറഞ്ഞു.
കശ്മീരിൽ നിന്ന് പലായനം ചെയ്ത സമുദായംഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് അടക്കം രണ്ടുപേരെ ജമ്മു കശ്മീർ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ജമ്മു കശ്മിരിലെ ഭീകരവാദത്തേ തുടർന്ന് 45,000 ആളുകൾക്ക് ജീവൻ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.
2024ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ 2026ഓടെ കശ്മീരിലെ ഭീകരവാദം സംഭവങ്ങൾ തുടച്ചുനീക്കുമെന്നാണ് കരുതുന്നതെന്നും ഷാ പറഞ്ഞു.കശ്മീരി കുടിയേറ്റക്കാർ, പാക് അധീന കശ്മീരിൽ നിന്നും കുടിയൊഴിപ്പിക്കപെട്ടവർ, പട്ടിക വർഗ വിഭാഗങ്ങൾ എന്നിവർക്ക് കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കുമെന്നും ബില്ലിൽ പറയുന്നു.
കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയേക്കുറിച്ച് ലോക്സഭയിൽ വിശദീകരിച്ച അമിത് ഷാ മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനേയും വിമർശിച്ചു. തുടക്കത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ഇടപെട്ടിരുന്നുവെങ്കിൽ അവർക്ക് കശ്മീർ താഴ്വര വിട്ടു പോകേണ്ടി വരില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
പണ്ഡിറ്റ് നെഹ്‌റു കാരണമാണ് പാക് അധിനിവേശ കശ്മീരിന്റെ പ്രശ്‌നം രൂക്ഷമായത്. അല്ലെങ്കിൽ ആ ഭാഗം കശ്മീരിന്റേതാകുമായിരുന്നു. പിഒകെയുടെ ഉത്തരവാദിത്തം നെഹ്‌റുജിക്കായിരുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു.
അത് തനിക്ക് പറ്റിയ അബദ്ധമാണെന്ന് നെഹ്രു പറഞ്ഞു. പക്ഷെ, അത് അബദ്ധമായിരുന്നില്ല. അത് രാജ്യത്തിന്റെ വലിയൊരു ഭാഗം ഭൂമി നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കിയ വലിയൊരു അപരാധമായിരുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ സഭാ നടപടികൾ ബഹിഷ്കരിച്ചു.