ആറാട്ടുപുഴ: കാല്‍ക്കീഴിലെ മണ്ണ് നഷ്ടപ്പെടുമോയെന്ന ആധിയിലാണ് കാലങ്ങളായി ആറാട്ടുപുഴ തൃക്കുന്നപ്പുഴ തീരവാസികള്‍.
കായംകുളം കായലിനും അറബിക്കടലിനുമിടയില്‍ നാടപോലെ കിടക്കുന്ന ഈ തീരഗ്രാമങ്ങള്‍ കരിമണല്‍ ഖനനമെന്ന ഭീതിയുടെ നിഴലിലാണ്. കയര്‍-മല്‍സ്യ തൊഴിലാളികള്‍ അധിവസിക്കുന്ന ഈ പ്രദേശത്തെ സമ്ബുഷ്ടമായ ധാതുമണലില്‍ കണ്ണുംനട്ട് പലരും കഴുകക്കണ്ണുകളുമായി വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഭരണകൂടത്തിന്‍റെ ഒത്താശയോടെ മണ്ണ് റാഞ്ചിയെടുക്കാനുള്ള ശ്രമങ്ങളെ തീപാറുന്ന ജനകീയ പോരാട്ടങ്ങള്‍ കൊണ്ടാണ് പരാജയപ്പെടുത്തിയത്. ജനരോഷം ഭയന്ന് പിൻവലിഞ്ഞവര്‍ മണല്‍ കവര്‍ന്നെടുക്കാനുള്ള നീക്കങ്ങളില്‍ നിന്നും പിൻമാറിയില്ല.
പുതിയ പുതിയ തന്ത്രങ്ങളിലൂടെ ധാതുമണല്‍ കവര്‍ന്നെടുക്കാനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയാണ് തോട്ടപ്പള്ളി, കായംകുളം പൊഴികളില്‍ ആഴം കൂട്ടലിന്‍റെ മറവില്‍ കരിമണല്‍ ഖനനം നടക്കുന്നത്. കാര്യമായ ജന രോഷം ഇല്ലെന്ന് മനസിലാക്കിയ ഭരണകൂടം ഒരു പടി കൂടി കടന്ന് തീരം കവര്‍ന്നെടുക്കാനുള്ള പുതിയ നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്.
കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ സര്‍ക്കാര്‍ അനുമതി തേടിയത് ആറാട്ടുപുഴ തുക്കുന്നപ്പുഴ തീരങ്ങളിലെ കരിമണല്‍ ഖനനം ലക്ഷ്യമിട്ടാണെന്ന സംശയം ബലപ്പെടുന്നു. തീരത്തെ മണലില്‍ അടങ്ങിയ ഗുണനിലവാരമുള്ള തോറിയം കണ്ടു കൊണ്ടാണ് ആണവനിലയം വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. നിലവില്‍ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്തിന് സമാനമായ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണ് കേരളവും. കേരളത്തില്‍ നിലയം സ്ഥാപിക്കണമെന്ന താല്‍പര്യത്തിലാണ് ഇപ്പോള്‍ ഭരണകൂടമുള്ളത്.
കായംകുളം താപനിലയം ഇതിനായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇതിലൂടെ കരിമണല്‍ ലോബിയുടെ താല്‍പര്യം സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യമുണ്ടെന്നും ആരോപമുണ്ട്. തോറിയത്തിനായി കരിമണല്‍ ഖനനം നടത്തിയാല്‍ കരിമണല്‍ കമ്ബനികള്‍ക്ക് ആവശ്യമുള്ള മറ്റ് മൂലകങ്ങള്‍ എതിര്‍പ്പൊന്നും കൂടാതെ ലഭിക്കുമെന്ന ബഹുമുഖ ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നില്‍ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കടലാക്രമണത്തിന്റെ ദുരിതം പേറി കഴിയുന്ന തീരവാസികളുടെ ജീവനും ജീവിതത്തിനും തെല്ലും വിലകല്‍പിക്കാത്ത ഭരണകൂടം തീരവാസികള്‍ കുടില്‍കെട്ടി താമസിക്കുന്ന ധാതുമണലിന്‍റെ വിലയെക്കുറിച്ചാണ് വാചാലരാകുന്നത്.