ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാജ്യത്ത് സിപിഎം എംഎൽഎമാരുടെ എണ്ണം 79 ആയി കുറഞ്ഞു. ഇതിൽ 62 എംഎല്‍എമാരും കേരളത്തിലാണ്. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകൾ സിപിഎമ്മിന് നഷ്ടപ്പെട്ടിരുന്നു. കേരളം കഴിഞ്ഞാൽ സിപിഎമ്മിന് രണ്ടക്കത്തിൽ എംഎല്‍എമാരുള്ളത് ത്രിപുരയില്‍ മാത്രമാണ്.
രാജസ്ഥാനില്‍ സമീപകാലത്ത് കർഷകമുന്നേറ്റത്തിലൂടെ ശ്രദ്ധ നേടാനായതിന്റെ നേട്ടമുണ്ടാകുമെന്നായിരുന്നു പാർട്ടി നേതൃത്വം പ്രതീക്ഷിച്ചത്. കർഷകമുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ 2018ൽ നേടിയ രണ്ടിൽനിന്ന് നാലുസീറ്റിലേക്കെങ്കിലും അംഗസംഖ്യ ഉയർത്താനാകുമെന്ന പ്രതീക്ഷയാണ് ഫലം വന്നപ്പോൾ പൊലിഞ്ഞത്. രാജസ്ഥാനിൽ 2018ൽ 28 സീറ്റിൽ മത്സരിച്ച സിപിഎം, ഇത്തവണ പോരാട്ടസാധ്യതയുള്ള 17 സീറ്റിൽമാത്രം മത്സരിച്ചാൽമതിയെന്ന് തീരുമാനിച്ചു. എന്നാൽ, ഫലംവന്നപ്പോൾ സിറ്റിങ് സീറ്റുകൾപോലും നഷ്ടപ്പെട്ടു.
രാജസ്ഥാൻ ഭദ്രയിൽ 1,01,616 വോട്ടുകൾ നേടിയ സിപിഎം സ്ഥാനാത്ഥി ബൽവാൻ പുനിയ 1161 വോട്ടിന് തോറ്റു. ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് കുമാർ ആണ് വിജയിച്ചത്.
മധ്യപ്രദേശിൽ സിപിഎം മത്സരിച്ച നാലു സീറ്റിൽ രണ്ടിടത്ത് വോട്ട് നോട്ടയ്ക്കും താഴെ. സിപിഎമ്മിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് പുഷ്പരാജ്ഗഡിൽ (1894). ഇവിടെ നോട്ടയ്ക്ക് 3985 വോട്ടുകൾ ലഭിച്ചു. ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഡോ. അംബേദ്കർ നഗറിലാണ് (978). ഇവിടെ നോട്ടയ്ക്ക് 1553 വോട്ടുകളുണ്ട്. ഛത്തീസ്ഗഡില്‍ സിപിഎമ്മിന്റെ 3 സ്ഥാനാർത്ഥികളും തോറ്റു.