കണ്ണൂരിൽ 158 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിൽ. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദിൽഷിദ് എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എയ്ക്ക് പുറമെ 112 ഗ്രാം ഹാഷിഷ് ഓയിലും ടൗൺ പോലീസ് ഇവരില്‍ നിന്ന് പിടികൂടി.
യാസിര്‍ ഇയാളുടെ പെണ്‍സുഹൃത്തായ അപര്‍ണ എന്നിവരെയാണ് ലഹരി വില്‍പ്പന നടത്തിയിരുന്ന കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെ റിസ്വാനും ദില്‍ഷിദും ലഹരി വില്‍പ്പനയിലെ കണ്ണികളാണെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ മറ്റൊരു ഹോട്ടലില്‍ നിന്ന് പിടികൂടി.
സമീപകാലത്ത് കണ്ണൂരില്‍ നടന്ന ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരി മരുന്നുകൾ എത്തിച്ചിരുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇവരിൽനിന്ന് ലഹരി മരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. യാസിറിന്‍റെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം നടത്തുമെന്നും കണ്ണൂർ ടൗൺ പോലീസ് പറഞ്ഞു. അറസ്റ്റിലായ ദിൽഷിദ് കഞ്ചാവ് വിൽപ്പനയ്ക്ക് നേരത്തെയും പിടിയിലായിട്ടുണ്ട് .