തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയില് ത്രീഡി പ്രിന്റ് ചെയ്ത ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ത്രീഡി പ്രിന്റ് ചെയ്ത ലോകത്തിലെ തന്നെ ആദ്യക്ഷേത്രമാണിതെന്ന് കരുതപ്പെടുന്നു.ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്സുജ ഇന്‍ഫ്രാടെക്കും സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സും ചേര്‍ന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഏകദേശം മൂന്ന് മാസസമയമാണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി എടുത്തത്.4000 ചതുരശ്ര അടി വിസ്തീര്‍ണവും 35.5 മീറ്റര്‍ ഉയരവും മൂന്ന് ശ്രീകോവിലുകളുമുള്ള ക്ഷേത്രത്തിന് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു മോദകം, ശിവന് സമര്‍പ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ശിവാലയം, പാര്‍വതിദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന താമരപ്പൂവിന്റെ ആകൃതിയിലുള്ള ഇടം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.മൂന്ന് ഗോപുരങ്ങളും മൂന്ന് ശ്രീകോവിലുകളും സിപ്ലിഫോര്ജിന്റെ നേതൃത്വത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അവരുടെ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ത്രീഡി പ്രിന്റിങ് സംവിധാനമുപയോഗിച്ചാണ് നിര്‍മാണം.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വസ്തുക്കളും സോഫ്റ്റ് വെയറുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ശേഷിക്കുന്ന ഭാഗങ്ങളായ തൂണുകള്‍, സ്ലാബുകള്‍, തറ എന്നിവയെല്ലാം പരമ്പരാഗത നിര്‍മാണ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യത്തെ ക്ഷേത്രമാണിതെന്ന് സിംപ്ലിഫോര്‍ജിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അമിത് ഗുലെ പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങള്‍, ഉയര്‍ന്ന പ്രദേശങ്ങള്‍, മരുഭൂമികള്‍, മഞ്ഞവീഴ്ചയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ക്ഷേത്രനിര്‍മാണം അപ്രാപ്യമായ ഇടങ്ങളില്‍ സിംപ്ലിഫോര്‍ജിന്റെ ഈ രീതിയിലുള്ള നിർമാണം ഉപയോഗപ്പെടുത്താന്‍ കഴിയും. നിര്‍മാണത്തിന് വെല്ലുനിറഞ്ഞ പ്രദേശങ്ങള്‍, ദുരന്തബാധിത പ്രദേശങ്ങള്‍ എന്നിവടങ്ങളിലും ഈ നിര്‍മാണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്, അദ്ദേഹം പറഞ്ഞു.