പയ്യന്നൂര്‍: ഭിന്നശേഷി സൗഹൃദ വണ്ടി നിര്‍മിച്ച ബഷീറിന് സംസ്ഥാന ഭിന്നശേഷിക്കാര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകാരമായി.
22ാം വയസ്സില്‍ ജീവിതം ചക്രക്കസേരയിലായതു മുതല്‍ പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു വാഹനമായിരുന്നു ബഷീറിന്റെ സ്വപ്നം. 52ാം വയസ്സില്‍ ബഷീര്‍ പാണപ്പുഴ അത് നിര്‍മിച്ചപ്പോള്‍ അതിന് ലഭിച്ചത് സര്‍ക്കാറിന്റെ അംഗീകാരം. വാഹനമായതോടെ ബഷീറിന്റെ ചെറുയാത്രകളെല്ലാം വീല്‍ചെയറിലിരുന്ന് ഓടിക്കാവുന്ന ഈ ഇലക്‌ട്രിക് മുച്ചക്രവാഹനത്തിലാണ്. ഇലക്‌ട്രിക്കല്‍ എൻജീനിയറിങ് ഡിപ്ലോമയുള്ള ബഷീര്‍ സ്വന്തമായി നിര്‍മിച്ച വാഹനം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. വീല്‍ചെയറില്‍ ഇരുന്നുകയറാൻ പറ്റുന്ന നിലയില്‍ പിന്നില്‍ റാമ്ബു സഹിതമാണ് നിര്‍മാണം. മുന്നില്‍ ഒരാള്‍ക്കും പിന്നില്‍ രണ്ടു പേര്‍ക്കും ഇരിക്കാം. ഭിന്നശേഷിക്കാര്‍ക്ക് സാധനങ്ങളുമായി പോയി വില്‍ക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ പോകാം.
കണ്ണൂര്‍ പോളിടെക്നിക്കില്‍ പഠിക്കുമ്ബോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയാത്രക്കി ടെയുണ്ടായ കാറപകടത്തില്‍ പരിക്കേറ്റാണ് ബഷീറിന്റെ ജീവിതം വീല്‍ചെയറിലായത്. നട്ടെല്ല് പൊട്ടി സുഷുമ്ന നാഡിക്ക് ക്ഷതമേറ്റു. അരക്ക് കീഴോട്ട് തളര്‍ന്നു. വിധിയെ പഴിച്ച് വീട്ടില്‍ കിടക്കാതെ യാത്ര തുടര്‍ന്നു. ലഡാക്ക്, കാശ്മീര്‍, പഞ്ചാബ്, മുംബൈ, വാഗ അതിര്‍ത്തി തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചു. യാത്രകള്‍ക്കിടെ തനിക്ക് പറ്റിയ വാഹനത്തെക്കുറിച്ച് തിരക്കിയെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് സ്വന്തമായി നിര്‍മിക്കാൻ തീരുമാനിച്ചത്.
മോട്ടോര്‍, കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഡല്‍ഹിയില്‍ നിന്നും ബാറ്ററി ബംഗളൂരുവില്‍ നിന്നും വാങ്ങി. സ്പെയര്‍ പാര്‍ട്സുകള്‍ കോയമ്ബത്തൂരില്‍നിന്ന് ഓണ്‍ലൈനിലാണ് വാങ്ങിയത്. ഇരുമ്ബു കമ്ബികള്‍ മുറിക്കുന്നതായിരുന്നു ബുദ്ധിമുട്ട്. അതിന് മറ്റുള്ളവരുടെ സഹായം ലഭിച്ചു. വാഹനത്തെ പറ്റി അറിഞ്ഞ് പലരും വിളിക്കുന്നുണ്ടെന്ന് ബഷീര്‍. എന്നാല്‍, വില്‍പനക്ക് അനുമതിയില്ല. നാലു വര്‍ഷം പരിയാരം കോരൻ പീടികയില്‍ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു ഇദ്ദേഹം. വികലാംഗ കോര്‍പറേഷനില്‍ നിന്ന് വായ്‌പയെടുത്താണ് കട തുടങ്ങിയത്. ദേശീയപാത വികസനത്തിനായി കട പൊളിച്ചു. എട്ടുവര്‍ഷം വ്യാപാരം നടത്തിയവര്‍ക്കേ നഷ്ടപരിഹാരം ലഭിച്ചുള്ളൂ. അതോടെ ബഷീര്‍ കടക്കെണിയിലായി. ഇതിലൊന്നും തളരാതെ മുന്നോട്ടു പോകുകയാണ് ബഷീര്‍.