എം.പി.വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് എല്‍.ജെ.ഡിയില്‍ നിന്ന് തിരികെയെടുക്കാനുള്ള സിപിഎമ്മിന്റെ നിലപാടിനോട് ഘടകക്ഷികള്‍ക്ക് വിയോജിപ്പ്. ലോക്താന്ത്രിക് ജനതാദളിന് സീറ്റ് നല്‍കണമെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.
ഈ മാസം 24നാണ് രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ ഡി എഫിന് വിജയം ഉറപ്പായ രാജ്യസഭാ സീറ്റ് എല്‍ ജെ ഡിക്ക് തന്നെ നല്‍കണമോ സിപിഎം മല്‍സരിക്കണമോ എന്ന കാര്യത്തില്‍ സിപിഎം തീരുമാനമെടുത്തിട്ടില്ല. സീറ്റ് എല്‍ ജെ ഡിക്ക് തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാസ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടെങ്കിലും ഉറപ്പ് നല്‍കിയിട്ടില്ല.
യു.ഡി.എഫില്‍ നിന്ന് ലഭിച്ച രാജ്യസഭ സീറ്റ് രാജിവെച്ചാണ് വീരേന്ദ്രുമാര്‍ എല്‍ ഡി എഫിലേക്ക് വന്നത്. അന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റ് വീരേന്ദ്രകുമാറിന് നല്‍കിയത് വ്യക്തിപരമായിരുന്നു എന്ന വാദമാണ് സിപിഎമ്മിനുള്ളത്. എല്‍ ജെ ഡിക്ക് ഈ സീറ്റ് വീണ്ടും നല്‍കിയാല്‍ പിന്നീട് അത് സ്ഥിരം അവകാശവാദമായി മാറുമോ എന്നതാണ് സിപിഎമ്മിന്റെ പ്രശ്നം. എന്നാല്‍ സീറ്റ് പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തോട് സിപിഐ ഉള്‍പ്പടെയുള്ള മുന്നണിയിലെ ഒരു കക്ഷിക്കും യോജിപ്പില്ല.
വീരേന്ദ്രുമാറിർ എല്‍ ഡി എഫിലേക്ക് വന്നപ്പോള്‍ കൊണ്ടുവന്ന സീറ്റിന്റെ കാലാവധി 2022 വരെയുള്ളതിനാല്‍ ആ സീറ്റ് അവര്‍ക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് സിപിഐയുടെ നിലപാട്. രാജ്യസഭാ സീറ്റ് പിടിച്ചെടുക്കുന്നതിനോട് മുന്നണിയിലെ ചെറിയ കക്ഷികളാരും യോജിക്കുന്നില്ല. എം.വി.ശ്രയാംസ് കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ ജെ ഡി ഇതിനോടകം തീരുമാനമെടുത്തിട്ടുമുണ്ട്. സീറ്റ് ഏതു കക്ഷിക്ക് നല്‍കണമെന്ന് വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. ഇതിന് മുന്നോടിയായി എല്ലാ ഘടകകക്ഷി നേതാക്കളോടും ആശയവിനിമയം നടത്തുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച റദ്ദാക്കിയ ഇടതുമുന്നണി യോഗവും അടുത്താഴ്ച ചേരും.