വിജയകാന്തിന്റെ അവസ്ഥയിൽ സങ്കടത്തോടെ ആരാധകർ

0
70

ദീപാവലി ദിവസം സിനിമാ മേഖലയിലെ പ്രമുഖർ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തന്റെ വീട്ടിലെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് നടൻ വിജയകാന്തും ദീപാവലി ആശംസിച്ചു. എന്നാൽ ഫോട്ടോ കണ്ടവർ ഞെട്ടിയിരിക്കുകയാണ്. ആരാധകരിൽ വേദന പടർത്തുന്ന ഒരു ദീപാവലി ചിത്രമാണ് നടൻ വിജയകാന്തിന്റേതായി പുറത്തു വന്നിരിക്കുന്നത്. ഭാര്യയ്ക്കും രണ്ട് ആണ്മക്കൾക്കുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴി പുറത്തുവന്നിരിക്കുന്നത്.

വെള്ളിത്തിരയിൽ വിശേഷണങ്ങൾ ഒരുപാട് ഉണ്ടായിരുന്ന തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാൾ ആയിരുന്നു നടൻ വിജയകാന്ത്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും മുൻനിരയിൽ തന്നെ ആയിരുന്നു വിജയകാന്ത്. ഒരു കാലത്ത് ജയലളിതയ്ക്കും കരുണാനിധിയ്‌ക്കും എതിരെയൊക്കെ ശബ്ദം ഉയർത്തിയിരുന്ന പ്രതിപക്ഷ നേതാവ് വരെ ആയിരുന്ന ഒരു രാഷ്ട്രീയക്കാരൻ കൂടെയായിരുന്നു അദ്ദേഹം. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരൻ എന്ന് തമിഴ്നാട് മുഴുവൻ ആരാധനയോടെ നോക്കികണ്ടിരുന്ന ഒരാൾ കൂടെയായിരുന്നു.

പ്രമേഹ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സർജറി നടത്തി വിജയകാന്തിന്റെ മൂന്നു കാൽവിരലുകൾ നീക്കം ചെയ്തതായി വാർത്തകൾ പുറത്തുവന്നിരുന്നു. പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതു ഭാ​ഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകൾ മുറിച്ച് നീക്കാൻ കാരണമെന്ന് ആയിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ശക്തമായി തങ്ങളുടെ പ്രീയപ്പെട്ട ക്യാപ്റ്റൻ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചവരെ സങ്കടപ്പെടുത്തുന്നതാണ്  പുതിയ ചിത്രം. തീരെ അവശനിലയിൽ വിജയകാന്തിന്റെ കണ്ടതിന്റെ സങ്കടം മുഴുവൻ ആരാധകർ ഈ പുതിയ ചിത്രത്തിന് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.

ചികിത്സയില്‍ കഴിയുന്ന വിജയകാന്ത് വേഗം സുഖം പ്രാപിക്കട്ടെയെന്ന് രജനികാന്തും ആശംസിച്ചിരുന്നു.
പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൌഖ്യം ഉണ്ടാവട്ടെയെന്നും മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്നും താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്ന് രജനികാന്ത് പറഞ്ഞിരുന്നു.

രോഗത്തെ തുടര്‍ന്ന് ചികിത്സയിലായപ്പോൾ മുതൽ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് വിജയകാന്ത്. ചികിത്സ പൂര്‍ത്തിയായി അദ്ദേഹം മടങ്ങി വരുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ പാർട്ടിയും പ്രസ്താവനയിലൂടെ പാര്‍ട്ടി അണികളെ അറിയിച്ചിരുന്നു. കേരളത്തിലെ പ്രളയത്തിൽ അസുഖകിടക്കയിൽ ആയിരുന്നിട്ടും ഒരുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വിജയകാന്ത് എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here