മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു. വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ തനിക്ക് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നൽകാൻ സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.കൂടാതെ വിഷയത്തിൽ ഗാർഹിക പീഡനം നടന്നിട്ടില്ലെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും ഇരു കോടതികൾക്കും ബോധ്യപ്പെട്ടു. ഭാര്യ ക്രിസ്തുമതം സ്വീകരിച്ചതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും ഭാര്യയ്ക്ക് നഷ്ടമായി എന്നും കോടതി വ്യക്തമാക്കി .
2000 സെപ്റ്റംബറിലാണ് ദമ്പതികൾ വിവാഹിതരായത്. ഇവരുടെ രണ്ടാമത്തെ കുട്ടി ചെറുപ്പത്തിലേ മരണപ്പെട്ടു. തുടർന്ന് ഭാര്യ ക്രിസ്തു മതം സ്വീകരിക്കുകയും മൂത്ത മകളെ അതേ മതത്തിലേക്ക് മതം മാറ്റാൻ ശ്രമിച്ചതായും ഭർത്താവ് ആരോപിക്കുന്നു.അതേസമയം 2013ൽ ആണ് യുവതി ബാംഗ്ലൂരിലെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ 2015ൽ ഹർജി തള്ളുകയും തുടർന്ന് സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കൂടാതെ 2015 നവംബർ 13ന് സെഷൻസ് കോടതി ഹർജി ഭാഗികമായി അംഗീകരിച്ചു കൊണ്ടാണ് ഭർത്താവിനോട് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ ഭാര്യക്കെതിരെയുള്ള ഗാർഹിക പീഡന ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഭാര്യ മതം മാറിയെന്നും ഭർത്താവ് കോടതിയിൽ വാദിച്ചു.
അതോടൊപ്പം തനിക്ക് പക്ഷാഘാതം ബാധിച്ചെന്നും അതിനാൽ ഈ തുക ഇപ്പോൾ നൽകാൻ സാധിക്കില്ലെന്നും ഭർത്താവ് അറിയിച്ചു.എന്നാൽ ഭർത്താവിന് പക്ഷാഘാതം ബാധിച്ചതായി രേഖകളിൽ തെളിവുകളുണ്ട്. എന്നിരുന്നാലും, വിവാഹ ബന്ധം ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഭാര്യക്ക് സ്വയം ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആണ് ഭാര്യയുടെ ഹർജി സെഷൻസ് കോടതി അംഗീകരിച്ചത്. എന്നാൽ ഭാര്യ ക്രിസ്തുമതം സ്വീകരിച്ചതോടെ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.