ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കളാഴ്ച്ച) പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി.പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ കുമാരി (53), മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. കുമാരിയും ലിബിനയും ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.ഒക്ടോബർ 29 ന് രാവിലെ 9.30 ഓടെയാണ് കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായത്. 18 പേരാണ് സ്ഫോടനത്തെ തുടർന്ന് പരിക്കേറ്റ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഐസിയുവിൽ കഴിയുന്ന പതിമൂന്ന് പേരിൽ സാരമായി പൊള്ളലേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ ഡൊമനിക് മാർട്ടിൻ രംഗത്തെത്തി. യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമിക്കാൻ കാരണമെന്നുമാണ് ഇയാൾ വെളിപ്പെടുത്തിയത്. ഡൊമനിക് മാർട്ടിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ അപേക്ഷ. ബോംബ് നിർമാണത്തിന് ഡൊമനിക്കിന് കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് എന്ന് പോലിസ് പരിശോധിച്ച് വരികയാണ്. എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്ത പ്രതിയുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.