സഞ്ചാരികളുടെ മനം കവർന്ന് മൂന്നാർ-ബോഡിമെട്ട് ദേശീയപാത. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ 42 കിലോമീറ്റർ നീളമുള്ള ഈ റോഡ് ഇടുക്കിയിലെ പ്രധാന റോഡ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഉയർന്നു കഴിഞ്ഞു. നവംബർ 6 ന് റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
അരിക്കൊമ്പനെ മൂന്നാറിനടുത്തുള്ള ചിന്നക്കനാലിൽ നിന്ന് തേക്കടിയിലെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ സമയത്ത് മൂന്നാർ-ബോഡിമെട്ട് ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ആനയെ വാഹനത്തിൽ കയറ്റുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു.
തേയിലത്തോട്ടങ്ങളും, ആനയിറങ്കൽ അണക്കെട്ടും നിരവധി ഹെയർപിൻ വളവുകളുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഒപ്പം നനുത്തൊരു കുളിരും മൂടൽമഞ്ഞുള്ള കാലാവസ്ഥയും കൂടിയാകുമ്പോൾ വിനോദസഞ്ചാരികൾക്കു ലഭിക്കുന്നത് ഇരട്ടി മധുരം. ഇവിടെ ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതർ.
നൂറുകണക്കിന് വിനോദസഞ്ചാരികൾ തേയിലത്തോട്ടങ്ങൾ കാണാനും ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും ആസ്വദിക്കാനും ഇവിടെയെത്താറുണ്ടെന്ന് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ ടോയ്‌ലറ്റ് കോംപ്ലക്‌സും പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ തങ്ങൾക്കു സാധിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ (എൻഎച്ച്എഐ) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റെക്‌സ് ഫെലിക്‌സ് പറഞ്ഞു. “ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഉൾപ്പെടെയുള്ള ടൂറിസം പ്രമോട്ടർമാർ രേഖാമൂലം അപേക്ഷ നൽകിയാൽ, ഇത്തരം സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാന സർക്കാരിനും ഇത്തരം സൗകര്യങ്ങൾ ഒരുക്കാനാകും”, ഫെലിക്‌സ് ദ ഹിന്ദുവിനോട് പറഞ്ഞു.
ഈ ദേശീയപാതയിൽ ടൂറിസം സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് എൻഎച്ച്എഐക്ക് കത്തയക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. “ഇക്കാര്യം എൻഎച്ച്എഐ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിട്ടുണ്ട്. അവർ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ “, അദ്ദേഹം പറയുന്നു.