14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫിന്നിഷ് ടെലികോം ഗ്രൂപ്പായ നോക്കിയ. വടക്കേ അമേരിക്ക പോലുള്ള വിപണികളിൽ 5ജി ഉപകരണങ്ങളുടെ വിൽപന കുറഞ്ഞതിനു പിന്നാലെ, മൂന്നാം പാദത്തിൽ കമ്പനിയുടെ വിൽപന 20 ശതമാനം കുറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പുതിയ തീരുമാനം. “പുതിയ തീരുമാനത്തെത്തുടർന്ന് 2024-ൽ കുറഞ്ഞത് 400 ദശലക്ഷം യൂറോയും 2025-ൽ 300 ദശലക്ഷം യൂറോയും ലാഭം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.“ഞങ്ങളുടെ ജീവനക്കാരെ ബാധിക്കുന്ന ഇത്തരം ബിസിനസ് തീരുമാനങ്ങളെടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങൾക്ക് വളരെയധികം കഴിവുള്ള ജീവനക്കാരുണ്ട്. ഈ പിരിച്ചുവിടൽ ബാധിക്കുന്ന എല്ലാ ജീവനക്കാരെയും ഞങ്ങൾ കഴിയുന്ന വിധം പിന്തുണയ്ക്കും. വിപണിയിലെ അനിശ്ചിതത്വവുമായി പൊരുത്തപ്പെടേണ്ടതും ദീർഘകാലത്തേക്ക് ഞങ്ങളുടെ ലാഭക്ഷമതയും മത്സരക്ഷമതയും സുരക്ഷിതമാക്കേണ്ടതും ചെലവ് നിയന്ത്രിക്കേണ്ടതും അനിവാര്യമായ കാര്യങ്ങളാണ്. കമ്പനിക്ക് മുന്നിലുള്ള അവസരങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്”, നോക്കിയ പ്രസിഡന്റും സിഇഒയുമായ പെക്ക ലൻഡ്‌മാർക്ക് പറഞ്ഞു.നോക്കിയയുടെ മൊത്തം വിൽപന (net sale) കഴിഞ്ഞ വർഷത്തെ 6.24 ബില്യൺ യൂറോയിൽ നിന്ന് ഈ വർഷം 4.98 ബില്യൺ യൂറോയായി കുറഞ്ഞിരുന്നു. “വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഞങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യതതയും പ്രാധാന്യവും കമ്പനി മനസിലാക്കുന്നു. വിപണിയിൽ എന്നു തിരിച്ചു വരുമെന്ന കാര്യം അനിശ്ചിതത്വത്തിലാണെങ്കിലും, ഞങ്ങൾക്ക് അതിനായി ഒന്നും ചെയ്യാതിരിക്കാനാകില്ല. സ്ട്രാറ്റജി, ഓപ്പേറഷണൽ, കോസ്റ്റ് എന്നീ മൂന്ന് മേഖലകളിൽ ഞങ്ങൾ നിർണായകമായ നടപടികൾ സ്വീകരിക്കുകയാണ്“ ലൻഡ്‌മാർക്ക് കൂട്ടിച്ചേർത്തു.