ചെന്നൈ: തമിഴ്നാട്ടിലെ 35 കേന്ദ്രങ്ങളിൽ ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കോടതി നിർദേശം നൽകി. ജസ്റ്റിസ് ജി. ജയചന്ദ്രനാണ് വിജയദശമിയോട് അനുബന്ധിച്ചുള്ള ആര്‍എസ്എസ് പദസഞ്ചലനം നടത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. റൂട്ട് മാർച്ചിന് അനുമതി നൽകുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഒക്ടോബർ 22, 29 തിയതികളിലായി റൂട്ട് മാർച്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്തുന്നതിനെതിരെ പൊലീസ് ഉന്നയിച്ച എല്ലാ എതിർപ്പുകളെയും അവഗണിച്ചാണ് കോടതി അനുമതി നൽകിയത്. മാർച്ചിന് മൂന്നു ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നൽകണമെന്ന് കോടതി നിർദേശിച്ചു.
മാർച്ച് കടന്നുപോകുന്നതിന് മുൻകൂർ നിശ്ചയിച്ച വഴികളിൽ യാതൊരു മാറ്റവും പാടില്ല. ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷവും തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. 75-ാം സ്വാതന്ത്ര്യദിനഘോഷം, ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദി, വിജയദശമി എന്നിവ പ്രമാണിച്ച് 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. പിന്നീട് കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷമാണ് തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടന്നത്.