WORLD CUP – 2023 :ഏകദിന ലോകകപ്പില്‍ രണ്ട് തോല്‍വിക്ക് ശേഷം തിരിച്ചെത്തി ഓസ്‌ട്രേലിയ.

0
74

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ഓസ്‌ട്രേലിയ. ശ്രീലങ്കയെ അഞ്ച് വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 209ല്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസ് 35.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജോഷ് ഇന്‍ഗ്ലിസ് (58) മിച്ചല്‍ മാര്‍ഷ് (52) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഓസീസിന് കരുത്തായത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചത്. പതും നിസങ്കയും (61) കുശാല്‍ പെരേരയും (78) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 125 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 67 പന്തില്‍ 8 ബൗണ്ടറിയടക്കം പറത്തിയ നിസങ്കയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ശ്രീലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നീട് ലങ്കന്‍ താരങ്ങള്‍ ഗ്യാലറയിലേക്ക് ഘോഷയാത്ര ചെയ്യുന്നതാണ് കണ്ടത്. ഓപ്പണര്‍മാരൊഴികെ മറ്റൊരു താരത്തിന് ലങ്കന്‍ നിരയില്‍ തിളങ്ങാനായില്ല.

മോശം ഫോമിലായിരുന്ന കുശാല്‍ പെരേര (78) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഓസീസിനെതിരേ കാഴ്ചവെച്ചത്. 82 പന്ത് നേരിട്ട് 12 ബൗണ്ടറിയടക്കം നേടി കസറിയെ കുശാല്‍ പെരേരയെ കമ്മിന്‍സ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മികച്ച ഫോമിലായിരുന്ന കുശാല്‍ മെന്‍ഡിസിനെ നായകന്റെ സമ്മര്‍ദ്ദം ബാധിച്ചുവെന്ന് പറയാം. 13 പന്ത് നേരിട്ട് 9 റണ്‍സിനാണ് കുശാല്‍ പുറക്കായത്. ആദം സാംബയുടെ പന്തില്‍ ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് മെന്‍ഡിസിന്റെ മടക്കം.

സദീര സമരവിക്രമയെ (8) ആദം സാംബ എല്‍ബിയില്‍ കുടുക്കി. മധ്യനിരയില്‍ കൂട്ടത്തകര്‍ച്ചയാണഅ ശ്രീലങ്ക നേരിട്ടത്. ധനഞ്ജയ് ഡി സില്‍വയെ (7) മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ദുനിത് വെല്ലാലാഗെ (2) റണ്ണൗട്ടായതോടെ ശ്രീലങ്ക വലിയ തകര്‍ച്ച ഉറപ്പിച്ചു. ചമിക കരുണരത്‌നയെ (2) സാംബ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ മഹേഷ് തീക്ഷണയും (0) സാംബയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ലഹിരു കുമാരയെ (4) മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ചരിത് അസലന്‍കയെ (25) പുറത്താക്കി ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ശ്രീലങ്കയുടെ ഇന്നിങ്‌സിന് വിരാമമിട്ടത്. 2ന് 157 എന്ന നിലയില്‍ നിന്ന് 43.3 ഓവറില്‍ 209 എന്ന നിലയിലേക്ക് ശ്രീലങ്ക തകര്‍ന്നു. ഓസീസിനായി ആദം സാംബ നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ 2 വിക്കറ്റ് വീതവും ഗ്ലെന്‍ മാക്‌സ്‌വെല്‍ 1 വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ഓസീസിന്റെ തുടക്കം പിഴച്ചു. സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (11) ദില്‍ഷന്‍ മധുശനക എല്‍ബിയില്‍ കുടുക്കി. ക്ലാസിക് താരം സ്റ്റീവ് സ്മിത്തിനെയും മധുശനക എല്‍ബിയില്‍ കുടുക്കി. അക്കൗണ്ട് തുറക്കും മുമ്പായിരുന്നു സ്മിത്തിന്റെ മടക്കം. ഗംഭീര ബാറ്റിങ്ങുമായി മുന്നേറിയ മിച്ചല്‍ മാര്‍ഷ് (52) റണ്ണൗട്ടായത് ഓസീസിന് വലിയ തിരിച്ചടിയായി. 9 ബൗണ്ടറികളാണ് മാര്‍ഷ് നേടിയത്. എന്നാല്‍ ജോഷ് ഇന്‍ഗ്ലിസും മാര്‍നസ് ലാബ്യുഷെയ്‌നും ചേര്‍ന്ന് ഓസീസിനെ വിജയത്തിനോടടുപ്പിച്ചു.

60 പന്തില്‍ 2 ബൗണ്ടറിയടക്കം നേടിയ ലബ്യുഷെയ്‌നെ മധുശനക പുറത്താക്കുമ്പോള്‍ ഓസീസ് 4ന് 158 എന്ന നിലയിലായിരുന്നു. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ അതിവേഗം റണ്‍സുയര്‍ത്തി. 59 പന്തില്‍ 58 റണ്‍സെടുത്ത ഇന്‍ഗ്ലിസിനെ വെല്ലാലാഗെയും പുറത്താക്കി. അഞ്ച് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്. ഗ്ലെന്‍ മാക്‌സ് വെല്ലും (21 പന്തില്‍ 31) മാര്‍ക്കസ് സ്റ്റോയിണിസും (10 പന്തില്‍ 20) പുറത്താവാതെ നിന്നു. മാക്‌സ് വെല്‍ 4 ഫോറും 2 സിക്‌സും സ്‌റ്റോയിണിസ് 2 ഫോറും 1 സിക്‌സും നേടി. പ്ലേയിങ് 11- ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ് (c), സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, ദുനിത് വെല്ലാലാഗെ, മഹേഷ് തീക്ഷണ, ദില്‍ഷന്‍ മധുശനക, ലഹിരു കുമാര ഓസ്‌ട്രേലിയ- മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്

LEAVE A REPLY

Please enter your comment!
Please enter your name here