ഹെവി വാഹനങ്ങളിലെ മുന്‍നിര യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം;

0
107

തിരുവനന്തപുരം: കെ സ് ആര്‍ ടി സി ഉള്‍പ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുന്‍നിര യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.

എ ഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ക്യാമറകള്‍ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങള്‍ കുറഞ്ഞു എന്നും ആന്റണി രാജു പറഞ്ഞു.നേരത്തെ ഹെവി വാഹനങ്ങളിലെ മുന്‍നിര യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് നിയമലംഘനമായി എടുത്തിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ വാഹനങ്ങളിലും ഇനി മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നടപടികളിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. അതേസമയം സെപ്തംബറില്‍ മാത്രം എം പിമാരുടേയും എം എല്‍ എമാരുടേയും വാഹനങ്ങള്‍ 52 തവണ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.ജൂണ്‍ അഞ്ച് മുതല്‍ വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 102 കോടി രൂപയുടെ ചെലാനുകള്‍ ആണ് നല്‍കിയത്. ഇതില്‍ പിഴയായി 14 കോടി ലഭിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കി.

പിഴയൊടുക്കാത്ത കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും പിന്നീട് ഓപ്പണ്‍ കോര്‍ട്ടിലേക്കും കൈമാറും എന്നും ആന്റണി രാജു അറിയിച്ചു. എ ഐ ക്യാമനറ സ്ഥാപിച്ച ശേഷം അപകടത്തിലും മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനത്തേയും അദ്ദേഹം തള്ളി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് ആന്റണി രാജു കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here