അഫ്‌ഗാനിസ്ഥാനെ നടുക്കിയ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,000 ആയി ഉയർന്നു. താലിബാൻ വക്താവാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ബാധിച്ച ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്നാണിത്. ശനിയാഴ്‌ച പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ തുടർന്നുണ്ടായ തുടർചലനങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ദേശീയ ദുരന്ത അതോറിറ്റി അറിയിച്ചിരുന്നു.ഹെറാത്തിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ആദ്യം റിപ്പോർട്ട് ചെയ്‌തതിലും കൂടുതലാണെന്ന് രാജ്യത്തെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയ വക്താവ് അബ്‌ദുൾ വാഹിദ് റയാൻ പറഞ്ഞു.
ഏകദേശം ആറോളം ഗ്രാമങ്ങൾ നശിച്ചു, നൂറുകണക്കിന് സാധാരണക്കാർ അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണ്, അടിയന്തര സഹായത്തിനായി അഭ്യർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.465 വീടുകൾ തകർന്നതായും 135 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അറിയിച്ചു. “തകർന്ന കെട്ടിടങ്ങൾക്കടിയിൽ ചിലർ കുടുങ്ങിക്കിടക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ തിരച്ചിലും രക്ഷാപ്രവർത്തവും തുടരുന്നതിനാൽ മരണപ്പെട്ടവരുടെ എണ്ണംഉയരാൻ ഇടയുണ്ടെന്ന് പ്രതീക്ഷിക്കുന്നു,” യുഎൻ പറഞ്ഞു.