ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തമിഴ്നാട്ടിലെ പഴനി മുരുക ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിരോധിച്ചു. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ദേവസ്വത്തിന്‍റെ നടപടി.
ക്ഷേത്ര പരിസരത്ത് മൂന്നിടങ്ങളിലായി ഫോൺ സൂക്ഷിക്കാനുള്ള ക്രമീകരണം ദേവസ്വം ഒരുക്കിയിട്ടുണ്ട്. 5 രൂപ വീതം നൽകി ഭക്തര്‍ക്ക് മൊബൈല്‍ ഫോണ്‍ ഇവിടെ സൂക്ഷിക്കാം. തിരക്ക് ഒഴിവാക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും ദേവസ്വം വകുപ്പ് അറിയിച്ചു. നിരോധനം ഒക്ടോബര്‍ 1 മുതല്‍ നിലവില്‍ വന്നു.
കഴിഞ്ഞ ജൂലൈയില്‍ കർണാടകയിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി കര്‍ണാടക സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്.