എംബിബിഎസ് കോഴ്സ് പഠനത്തിന് മാനസികാസ്വാസ്ഥ്യം ഒരു തടസ്സമല്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) സുപ്രീംകോടതിയിൽ. ഭാവിയിൽ ക്വാട്ട ആനുകൂല്യങ്ങൾക്കായി ഇത്തരം വിദ്യാർത്ഥികളെ പരിഗണിക്കാമെന്നും ചൊവ്വാഴ്ച എൻഎംസി അറിയിച്ചു. മാനസിക പ്രശ്നങ്ങൾ, മറ്റ് പഠന വൈകല്യങ്ങൾ, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ എന്നിവയുള്ള പരീക്ഷാർത്ഥികളുടെ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി ഡൊമെയ്ൻ വിദഗ്ധരുടെ ഒരു പാനൽ രൂപീകരിക്കാൻ മെയ് 18 ന് ദേശീയ മെഡിക്കൽ കമ്മീഷന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എംബിബിഎസ് പ്രവേശനത്തിൽ ഇത്തരം വിദ്യാർത്ഥികൾക്ക് ക്വാട്ട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം പല രാജ്യങ്ങളും മാനസിക രോഗമുള്ളവരെ മെഡിക്കൽ വിദ്യാഭ്യാസത്തിന് അനുവദിക്കുകകയും സംവരണം നൽകുകയും ചെയ്യുന്നുണ്ടെന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരവ് കുമാർ ബൻസാൽ കോടതിയിൽ വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം ശരി വയ്ക്കുകയും ചെയ്തു. എംബിബിഎസ് കോഴ്‌സിൽ മാനസികാസ്വാസ്ഥ്യമുള്ളവരുടെ പ്രവേശനം, ഭിന്നശേഷിയുള്ളവരുടെ അവകാശ നിയമപ്രകാരം അവർക്ക് ക്വാട്ട അനുവദിക്കാത്തത് ഉൾപ്പടെ ഉള്ള വിഷയങ്ങളിൽ എൻഎംസിയുടെ നിലപാടും ഗൗരവ് കുമാർ ചോദ്യം ചെയ്തു.
എന്നാൽ ഈ പ്രശ്നം എൻഎംസിയുടെ എട്ടംഗ വിദഗ്ധ സമിതി ചർച്ച ചെയ്തതായി ദേശീയ മെഡിക്കൽ കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരായ അംഗങ്ങളിൽ നിന്ന് ലഭിച്ച ശുപാർശകൾ സമഗ്രമായി പരിഗണിച്ച് അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് ഒരു നിഗമനത്തിലെത്തിയിട്ടുണ്ടെന്നും മാനസിക രോഗം മെഡിക്കൽ യോഗ്യതയ്ക്ക് തടസ്സമല്ലെന്നും അറിയിച്ചു. കൂടാതെ ഇത്തരം വിദ്യാർത്ഥികൾ നിലവിൽ നീറ്റ്-യുജി യോഗ്യത നേടിയിട്ടുണ്ടെങ്കിൽ മെറിറ്റ് ലിസ്റ്റിൽ തന്നെ ഉൾപ്പെടുമെന്നും സംഭരണ അനുകൂല്യങ്ങൾ നൽകുന്നത് ഭാവിയിൽ പരിഗണിക്കാം എന്നും ആണ് മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കിയത്.
ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം എംബിബിഎസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിൽ വിശാൽ ഗുപ്ത എന്നയാൾക്ക് 55 ശതമാനത്തിൽ അധികം മാനസിക വൈകല്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും സംവരണം നിഷേധിച്ചെന്നും പ്രവേശനത്തിന് അർഹത ലഭിച്ചില്ലെന്നും കാണിച്ച് നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. തന്നോട് വിവേചനം കാണിക്കുകയാണെന്നും ഗുപ്ത തന്റെ ഹർജിയിൽ ആരോപിച്ചിരുന്നു. നിയമപ്രകാരം ഒരു വ്യക്തിയുടെ വൈകല്യം 40 ശതമാനത്തിൽ കുറവാണെന്ന് അതോറിറ്റി സാക്ഷ്യപ്പെടുത്തിയാൽ അയാൾക്ക് സംവരണ അനുകൂലങ്ങൾ ഒന്നും ലഭ്യമാകില്ല. അതിനാൽ സ്പെഷ്യൽ ലേണിംഗ്, ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് എന്നിവയാൽ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയെ പരിഗണിക്കാനാവില്ലെന്നും നിയമപ്രകാരം ക്വാട്ട ആനുകൂല്യങ്ങൾ നിഷേധിക്കുമെന്നും ബെഞ്ച് അറിയിച്ചു.
അതേസമയം 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ സെക്ഷൻ 32 പ്രകാരം, വൈകല്യമുള്ളവർക്ക് കുറഞ്ഞത് 5% സംവരണം നൽകണമെന്നും ബെഞ്ച്മാർക്ക് വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ നിയമപ്രകാരം പിഡബ്ല്യുഡി ക്വാട്ട നൽകാറുണ്ടെന്നും ചൂണ്ടിക്കാട്ടി. അതിനാൽ ഗുപ്തയെയും പിഡബ്ല്യുഡി ക്വാട്ടയിൽ മെഡിക്കൽ സയൻസ് കോഴ്‌സ് പഠനത്തിന് അനുവദിക്കണമെന്നാണ് ആവശ്യം.